
international desk
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി. അവശ്യഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം. മലയാളം അടക്കം നാലുഭാഷകളിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുളളത്.
അഷ്‌കലോണിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ, ഇന്നലെ വൈകിട്ട് ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേൽ വനിതയും മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ടുവയസുകാരനായ മകനുണ്ട്. കഴിഞ്ഞ 7 വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന സൗമ്യ 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നു മടങ്ങിയത്.