Headlines
Loading...
സ്വര്‍ണത്തിന് ഉച്ചമയ്ക്കം; പവന് 1,200 രൂപ കുറഞ്ഞു

സ്വര്‍ണത്തിന് ഉച്ചമയ്ക്കം; പവന് 1,200 രൂപ കുറഞ്ഞു

വമ്പന്‍ കയറ്റത്തിന് പിന്നാലെ തിരിച്ചിറങ്ങി സ്വര്‍ണ വില. രാവിലെ പവന് 2400 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 1200 രൂപ കുറഞ്ഞു. നിലവില്‍ 93,160 രൂപയാണ് ഒരു പവന്‍റെ വില. ഗ്രാമിന് 150 രൂപ കുറഞ്ഞ് 11,645 രൂപയിലെത്തി. രാവിലെ ഒറ്റയടിക്ക് 2400 രൂപ വര്‍ധിച്ച് 94,360 രൂപയെന്ന റെക്കോര്‍ഡ് ഉയരത്തിലായിരുന്നു സ്വര്‍ണ വില ഉണ്ടായിരുന്നത്. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 11,795 രൂപയിലായിരുന്നു രാവിലെ തുടക്കത്തിലെ വില. 

രാജ്യാന്തര വിലയില്‍ തീപിടിച്ചതാണ് രാവിലെ കേരളത്തിലും വില ഉയര്‍ത്തിയത്.  ഇന്നലെ ട്രോയ് ഓണ്‍സിന് 4000 ഡോളറിനടുത്തായിരുന്നു രാജ്യാന്തര സ്വര്‍ണ വില. ഒറ്റദിവസം കൊണ്ട് 125 ഡോളറിലധികം വര്‍ധനവോടെ 4,167 ഡോളറില്‍ സ്വര്‍ണ വില പുതിയ റെക്കോര്‍ഡിട്ടു. എന്നാല്‍ ഉച്ചയോടെ രാജ്യാന്തര വിലയില്‍ കുറവു വന്നു. 4180.60 ഡോളര്‍ വരെ കുതിച്ചെങ്കിലും നിലവില്‍ 4,136 ഡോളറിലാണ് വ്യാപാരം.  രാജ്യാന്തര വില കുറഞ്ഞതാണ് കേരളത്തിലെ വ്യാപാരികളെ വില കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. 


ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ ഒരു ലക്ഷത്തിലേറെ നല്‍കേണ്ട സ്ഥിതിയാണിന്ന്. അഞ്ച് ശതമാനം പണിക്കൂലിയിലും ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഒരു ലക്ഷം രൂപയിലധികം നല്‍കണം. അഞ്ച് ശതമാനം പണിക്കൂലിയില്‍ 1,02,104 രൂപയാണ് ഇന്നത്തെ നിലയില്‍ ഒരു പവന്‍ ആഭരണത്തിന്‍റെ വില. 10 ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 106,960 രൂപയോളം നല്‍കേണ്ടി വരും.  പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവ ചേരുന്ന തുകയാണിത്. 

യു.എസ്– ചൈന വ്യാപാര ബന്ധത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിലഭിച്ചതാണ്  സ്വര്‍ണ വിലയ്ക്ക് ഊര്‍ജമായത്. ഇതിനൊപ്പം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന ഉയര്‍ന്നതും സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ചു. സ്വര്‍ണ ഇടിഎഫിലേക്കുള്ള തുടര്‍ച്ചയായ നിക്ഷേപവും സെന്‍ട്രല്‍ ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും വിലയെ സ്വാധീനിക്കുന്നുണ്ട്. ഒക്ടോബര്‍ മാസത്തിലുള്ള ഫെഡ് യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും 

സ്വര്‍ണ വില ഇനിയും കുതിക്കുമെന്നാണ് നിക്ഷേപ സ്ഥാപനങ്ങളുടെ പ്രവചനം. 2026 ന്‍റെ അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 4,900 ഡോളറിലേക്ക് കുതിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്സ് നല്‍കുന്ന പ്രവചനം. കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും ഇടിഎഫ് നിക്ഷേപവുമാണ് വിലയിലെ മുന്നേറ്റത്തിനുള്ള സാധ്യതയായി കാണിക്കുന്നത്. 2026 ഓടെ 5000 ഡോളറിലേക്ക് എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയിലെ അനലിസ്റ്റുകളുടെ പ്രവചനം.