ബാങ്ക് ഓഫ് മഹാരാഷ്ടയിലെ 17 കോടിയുടെ സ്വർണത്തട്ടിപ്പിൽ മുൻ മാനേജർ മധ ജയകുമാർ അറസ്റ്റിൽ. കർണാടകയിലെ ബിദ്റിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. 42 അക്കൗണ്ടുകളിൽ നിന്നായി 26 കിലോ സ്വർണം മധജയകുമാർ തട്ടിയെടുത്തതായാണ് പരാതി.
കർണാടകയിൽ നിന്ന് പിടികൂടിയ മധജയകുമാറിനെ വടകരയിൽ എത്തിച്ച ശേഷമുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 26 കിലോ സ്വർണം തട്ടിയെടുത്തതായാണ് പരാതി. അതെ സമയം സ്വർണ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സോണൽ മാനേജറും സ്വകാര്യ പണമിടപാടു സ്ഥാപനവും തമ്മിലുള്ള ഒത്തുകളിയാണെന്നും ആരോപിച്ച് മധ ജയകുമാർ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ രംഗത്തു വന്നിരുന്നു. ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വീഡിയോയിൽ മധ ജയകുമാർ പറഞ്ഞ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ഉടമകൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ അക്കൗണ്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടന്ന 42 അക്കൗണ്ടുകളുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മധ ജയകുമാറിന് തട്ടിപ്പ് നടത്താൻ മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്