kerala
'കേസ് അടിയന്തരമായി പിൻവലിക്കണം', ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ നടപടിയെ അപലപിച്ച് സതീശൻ; രൂക്ഷ വിമർശനവുമായി കേന്ദ്ര സഹ മന്ത്രി ഉൾപ്പെടെ
കൊച്ചി : മഹാരാജാസ് കോളജ് മാർക് ലിസ്റ്റ് വിവാദം തത്സമയം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐ സംസ്ഥാന നേതാവ് നൽകിയ പരാതിയിൽ ഗൂഢാലോചനാ വകുപ്പ് അടക്കം ചുമത്തിയാണ് റിപ്പോട്ടർക്കെതിരെയടക്കം കേസെടുത്തത്. ഗുരുതരമായ കുറ്റകൃത്യം മറയ്ക്കാനുള്ള നടപടിയാണ് നടന്നത്. ഇത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. പക്ഷേ വാദി പ്രതിയാകുന്ന കാഴ്ചയാണെന്നും കേസ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ കേസ്; ഭരണകർത്താക്കൾക്ക് വിറളി പിടിച്ചെന്നതിന്റെ തെളിവ്: ബിആർപി ഭാസ്കർ
അതേ സമയം, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ കേസെടുത്ത പൊലീസിന്റെ അസ്വാഭാവിക നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. രാജ്യത്ത് ഫാസിസം അതിന്റെ പത്തിവിടർത്തിയാടുന്ന സംഘപരിവാർ കാലത്തെ നാണിപ്പിക്കും വിധമാണ് പിണറായി വിജയന്റെ പ്രവർത്തനങ്ങളെന്നും വേണുഗോപാൽ വിമർശിച്ചു. സി പി എമ്മിന്റെ വഴിവിട്ട നടപടികൾ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന പിണറായി വിജയൻ ലക്ഷണമൊത്ത ഫാസിസ്റ്റാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ജനാധിപത്യ സമൂഹം ഈ കാഴ്ചകൾ കണ്ടുകൊണ്ട് തന്നെയാണിരിക്കുന്നതെന്ന് സി പി എമ്മിനെയും പിണറായി വിജയനെയും ഓർമിപ്പിക്കുന്നുവെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.