Headlines
Loading...
എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം

എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം

കൊവിഡ് വ്യാപനത്തിനിടെ കനത്ത ജാഗ്രതയിലാണ് രാജ്യം ഇന്ന് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് പഥില്‍ പരേഡ്. 

കൊവിഡ് സാഹചര്യം കണത്തിലെടുത്ത് കാണികളുടെയുള്‍പ്പെടെ എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് ഉള്‍പ്പെടെ നടക്കുന്നു. 21 നിശ്ചലദൃശങ്ങളാണ് ഇത്തവണ പരേഡില്‍ അണിനിരക്കുക. ഇത്തവണ വിഷിഷ്ടാതിഥി ഇല്ല. ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളും റിപ്പബ്ലിക് ദിനത്തില്‍ അതീവ ജാഗ്രതയിലാണ്.

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഈ വര്‍ഷത്തെ സിവിലിയന്‍ ബഹുമതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിംഗ്, സാഹിത്യകാരന്‍ രാധേശ്യാം ഖേംക, പ്രഭാ ആത്രേ എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അടക്കം 17 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരങ്ങളുണ്ട്. പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ചുണ്ടയില്‍ ശങ്കരനാരായാണ മേനോന്‍ (കായികം), ശോശാമ്മ ഫിലിപ്പ്(മൃഗസംരക്ഷണ മേഖലയിലെ സംഭാവനകള്‍), സാഹിത്യകാരന്‍ പി. നാരായണക്കുറുപ്പ്, സാമൂഹിക പ്രവര്‍ത്തക കെ.വി റാബിയ എന്നിവരാണ് കേരളത്തില്‍ നിന്ന് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായവര്‍.