Headlines
Loading...
പനി വന്നാല്‍ ഡോക്ടറെ കാണാതെ മെഡിക്കല്‍ ഷോപ്പുകളിലേക്ക്; മരുന്ന് വില്‍പ്പനയില്‍ കുത്തനെ വര്‍ധനവ്

പനി വന്നാല്‍ ഡോക്ടറെ കാണാതെ മെഡിക്കല്‍ ഷോപ്പുകളിലേക്ക്; മരുന്ന് വില്‍പ്പനയില്‍ കുത്തനെ വര്‍ധനവ്

കൊവിഡ് വ്യാപനത്തിനിടയില്‍ ജലദോഷപ്പനിയും വ്യാപകമായതോടെ സംസ്ഥാനത്ത് മരുന്ന് വില്‍പ്പന കുത്തനെ കൂടി. ലക്ഷണം പറഞ്ഞ് കടകളില്‍ സ്വന്തമായി മരുന്ന് വാങ്ങി കഴിക്കുന്നവരുടെ എണ്ണം മൂന്നാഴ്ചക്കുള്ളില്‍ കൂടി. കൊവിഡ് പരിശോധന ഒഴിവാക്കാന്‍ വേണ്ടിയാണ് പലരും പനി വരുമ്പോള്‍ സ്വയം ചികിത്സ നടത്തുന്നത്.

സ്വകാര്യ ആശുപത്രികളില്‍ പോയി വലിയ ഫീസ് നല്‍കി ഡോക്ടറെ കാണാന്‍ മാത്രമുള്ള അസുഖവുമില്ലെങ്കില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നേരില്‍ ചെന്ന് മരുന്ന് വാങ്ങുകയാണ് ജലദോഷപ്പനി വരുന്ന മിക്കവരും. ഇത് മൂലം വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 ശതമാനം മുതല്‍ 80 ശതമാനം വരെ വര്‍ധനവാണ് അക്യൂട്ട് ഡ്രഗ്‌സുകള്‍ക്ക് (അസുഖങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് നല്‍കുന്ന മരുന്നുകള്‍) ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാരസെറ്റമോള്‍, സിട്രിസിന് അസിത്രോമൈസിന്‍, അമോക്‌സിലിന്‍, അസെക്‌ളോഫിനാക് പ്ലസ് പാരസെറ്റമോള്‍, സൈനാറെസ്റ്റ്, വൈകോറിന്‍, ആംബ്രോക്‌സോള്‍ സിറപ്പ്, നേസല്‍ ഡ്രോപ്പ്, തുടങ്ങിയ മരുന്നുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്. മഞ്ഞുകാലം കനത്ത ഡിസംബര്‍ 31 മുതലാണ് മരുന്നുകളുടെ വില്‍പനയില്‍ വര്‍ധനവുണ്ടായത്.

അതേസമയം ഇത്തരത്തില്‍ സ്വയം ചികിത്സ നടത്തുന്നത് അപകടകരമാണ്. ആന്റിബയോടിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ പിന്നീട് മരുന്ന് ഫലിക്കാതാവുന്ന അവസ്ഥയുണ്ടാവും. മരുന്ന് എത്ര അളവില്‍, എത്ര ദിവസം മരുന്ന് കഴിക്കുമെന്ന് നിശ്ചയിക്കേണ്ടത് ഡോക്ടറാണ്.