Headlines
Loading...
മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ റോയ് വയലാട്ട് ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ റോയ് വയലാട്ട് ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ യുവ മോഡലുകള്‍ മരിക്കാനിടയാക്കിയ വാഹനാപകടം സംബന്ധിച്ച കേസില്‍ ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചിയിലെ നം. 18 എന്ന ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാട്ടിന്റെ അറസ്റ്റാണ് കൊച്ചി പൊലീസ് രേഖപ്പെടുത്തിയത്. റോയ് ഉള്‍പ്പടെ ആറു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെ 5 ജീവനക്കാരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടിട്ടില്ല.

മുന്‍ മിസ് കേരള ആന്‍സി കബീര്‍, റണ്ണര്‍ അപ് അഞ്ജന എന്നിവര്‍ മരിക്കാനിടയായ വാഹനാപടകവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിനുള്ള നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് ഉടമ റോയ് നീക്കം ചെയ്തിരുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌കുകള്‍ ഹാജറാക്കാന്‍ പൊലീസ് റോയിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നല്‍കിയിരുന്നില്ല. ഇതോടെയാണ് പൊലീസ് അറസ്റ്റിലേക്ക കടന്നത്.

ഹാര്‍ഡ് ഡിസ്‌കിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ നം. 18 എന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് തേടി പൊലീസ് തേവര കണ്ണങ്കര പാലത്തിന് സമീപമാണ് തെരച്ചില്‍ നടത്തിയത്. ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ടിന്റെ വീടിന് സമീപമാണ് തേവര കണ്ണങ്കര പാലം. ഹോട്ടലിലെ ജീവനക്കാരുമായാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. എന്നാല്‍, പരിശോധനയില്‍ ഡിവിആര്‍ ലഭിച്ചില്ല.
ചൊവ്വാഴ്ച 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം റോയ് ജോസഫ് വയലാട്ടിനെ വിട്ടയച്ചിരുന്നു. ഇന്ന് ഹാര്‍ഡ് ഡിസ്‌കുമായി എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വിട്ടയക്കുകയും ചെയ്തിരുന്നു. രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ റോയി ഹാജറാക്കുകയും ചെയ്തു. എന്നാല്‍ നിര്‍ണായക വിവരങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് ഹാജരാക്കിയില്ലെന്ന നിഗമനത്തിലായിരുന്നു തെരച്ചില്‍.