Headlines
Loading...
'വനിതാ കമീഷന് കൂടുതല്‍ അധികാരം വേണം'; പലതും 25 വര്‍ഷം മുന്‍പുള്ള നിയമങ്ങളെന്ന് കമ്മീഷൻ അധ്യക്ഷ സതീദേവി

'വനിതാ കമീഷന് കൂടുതല്‍ അധികാരം വേണം'; പലതും 25 വര്‍ഷം മുന്‍പുള്ള നിയമങ്ങളെന്ന് കമ്മീഷൻ അധ്യക്ഷ സതീദേവി

സംസ്ഥാന വനിതാ കമീഷന്റെ അധികാര പരിധിയില്‍ നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് അധ്യക്ഷ അഡ്വ. പി സതീദേവി. 25 വര്‍ഷംമുമ്പുള്ള നിയമങ്ങളാണ് പലതും. അതുകൊണ്ട് തന്നെ കമീഷന് കൂടുതല്‍ അധികാരം ലഭിക്കുമ്പോള്‍ ഇടപെടലുകള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നും ഇതിനുള്ള നിര്‍ദേശം സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

വനിതാകമീഷന്‍ തീരുമാനം നടപ്പാക്കാന്‍ മറ്റ് വകുപ്പുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സതീദേവി പറഞ്ഞു. എന്നാല്‍ പലപ്പോഴും കമീഷന്‍ നിര്‍ദേശങ്ങളില്‍ പൊലീസ് ഇടപെടാന്‍ മടിക്കുന്ന സാഹചര്യവുമുണ്ട്. തൊഴിലിടങ്ങളിലെ ചൂഷണത്തെകുറിച്ച് പരാതിപ്പെടാന്‍ സ്ത്രീകള്‍ മടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആര് പരാതി നല്‍കിയാലും കമീഷന്‍ ഇടപെടും. പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാന്‍ എറണാകുളത്തും മേഖല ഓഫീസ് ആരംഭിക്കും. എല്ലാ ജില്ലയിലും കൂടുതല്‍ സിറ്റിങ് നടത്തുമെന്നും സതീദേവി പറഞ്ഞു.

എല്ലാ മേഖലയിലും സ്ത്രീ വിരുദ്ധതയുണ്ടെന്നും സതീദേവി പറഞ്ഞു. വീടിന്റെ അകത്തളങ്ങളില്‍നിന്ന് തന്നെ തിരുത്തല്‍ ആവശ്യമാണ്. പ്രണയം പോലും അക്രമോത്സുകമായ കാലമാണിത്. യുവമനസുകളില്‍ അക്രമവാസനകളും സ്ത്രീവിരുദ്ധ ചിന്താഗതികളും ശക്തിപ്പെടുന്നുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സ്ത്രീധനം നല്‍കി കല്യാണം കഴിക്കില്ലെന്ന് പെണ്‍കുട്ടികള്‍ ഉറപ്പിക്കണം. പെണ്‍വീട്ടുകാര്‍ പാരിതോഷികം നല്‍കുന്നുണ്ടെങ്കില്‍ അത് സ്ത്രീകളുടെ സ്വത്താണെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഉണ്ടായിരിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.