Headlines
Loading...
അപകടത്തില്‍ പാല്‍ പാത്രം മറിഞ്ഞു, ആദിവാസി യുവാവിനെ വാഹനത്തില്‍ കെട്ടിവലിച്ചു, ദാരുണാന്ത്യം

അപകടത്തില്‍ പാല്‍ പാത്രം മറിഞ്ഞു, ആദിവാസി യുവാവിനെ വാഹനത്തില്‍ കെട്ടിവലിച്ചു, ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ക്രൂരമായ ഒരു സംഭവത്തിനാണ് സംസ്ഥാനത്തെ നീമുച്ച് ജില്ല സാക്ഷ്യം വഹിച്ചത്. എട്ടോളം പേര്‍ ചേര്‍ന്ന് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചിരിക്കുകയാണ്. മര്‍ദനം കൊണ്ട് മാത്രം ഇവരുടെ ക്രൂരമായ വിദ്വേഷം അവസാനിച്ചില്ല. വാഹനത്തില്‍ യുവാവിനെ ഇവര്‍ കെട്ടിയിട്ട്, കുറച്ച് ദൂരം വലിച്ചിഴച്ച് കൊണ്ടുപോയിരിക്കുകയാണ്. തുടര്‍ന്ന് ഈ യുവാവ് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ന്നം സംഭവത്തില്‍ അറസ്റ്റിലായെന്ന് പോലീസ് വ്യക്തമാക്കി. കനയ്യലാല്‍ ഭീല്‍ എന്നയാളാണ് കൊല്ലപ്പെട്ട ആദിവാസി യുവാവെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 
ആക്രമണത്തെ തുടര്‍ന്ന് ഇയാളെ നീമുച്ച് ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു മരണം.

അതേസമയം ഒരു കൂട്ടം ആളുകള്‍ ഇയാളെ കള്ളനാണെന്ന് കരുതിയാണ് മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. പിക്ക് അപ്പ് ട്രക്കില്‍ കാല് കെട്ടിയാണ് വലിച്ച് കൊണ്ടുപോയത്. അതിന് മുമ്പ് ക്രൂരമായി കനയ്യലാലിനെ ഇവര്‍ മര്‍ദിച്ചിരുന്നു. മര്‍ദിച്ചവര്‍ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച് തങ്ങള്‍ കള്ളനെ പിടിച്ചെന്ന് അറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്ക് ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്നു തുടര്‍ന്ന് പോലീസാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പേ ഇയാള്‍ മരിച്ചിരുന്നു. ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. രണ്ട് ദിവസം മുമ്പ് ഒരു റോഡപകടം നടന്നിരുന്നു. കനയ്യലാലിനെ ബൈക്കിലെത്തിയ പാല്‍ക്കാരന്‍ വന്ന് ഇടിക്കുകയായിരുന്നു. ചിറ്റാര്‍ മാല്‍ ഗുര്‍ജാര്‍ എന്നയാളാണ് ഈ പാല്‍ക്കാരനെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നീമുച്ച്-സിംഗോലി റോഡില്‍ നില്‍ക്കുകയായിരുന്നു ഈ സമയം കനയ്യലാല്‍. എന്നാല്‍ സംഭവത്തില്‍ പിന്നാലെ പാല്‍ക്കാരന് കടുത്ത വിദ്വേഷം ആദിവാസി യുവാവിനോടുണ്ടായിരുന്നു. പാല്‍ മുഴുവന്‍ മറിഞ്ഞ ദേഷ്യത്തിന് ഇയാള്‍ കനയ്യലാലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രോഷം തീരാതെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തി, ഇയാളെ മര്‍ദിച്ചു. തുടര്‍ന്ന് വാഹനത്തില്‍ കെട്ടിയിട്ട് വലിച്ച് കൊണ്ടുപോകുകയായിരുന്നു.