Headlines
Loading...
‘രാജ്യദ്രോഹ വകുപ്പുകള്‍ കാലഹരണപ്പെട്ടതോ’; കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

‘രാജ്യദ്രോഹ വകുപ്പുകള്‍ കാലഹരണപ്പെട്ടതോ’; കേന്ദ്രം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 124 എ യുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ നിലപാട് തേടി കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ഐപിസി 124 എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന രാജ്യ ദ്യോഹക്കേസിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകരാണ് ഹരജി നല്‍കിയിരിക്കുന്നത്.

ആറു പതിറ്റാണ്ട് മുന്‍പുള്ള നിയമ പ്രകാരമാണ് രാജ്യ ദ്രോഹത്തിന് കേസെടുക്കുന്നത്. ഐപിസി വകുപ്പ് 124 എ പ്രകാരം ശിക്ഷാനടപടിക്ക് നിലവിലെ അവസ്ഥയില്‍ പ്രസക്തി നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുക്കയാണ് സുപ്രീം കോടതി. വിഷയം പരിഗണിക്കാമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരില്‍ നിന്നും നിലപാട് തേടിയത്. വിഷയത്തില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ജസ്റ്റിസുമാരായ യുയു ലളിത്, അജയ് രസ്‌തോഗി എന്നിവരാണ് വിഷയം പരിഗണിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെ ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടി രണ്ട് മാധ്യമ പ്രവര്‍ത്തകാണ് കോടതിയെ സമീപിച്ചത്. രാജ്യദ്രോഹക്കേസ് പ്രകാരം നടപടി നേരിടുന്നവരാണ് ഇരുവരും. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തി മാസങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്നെന്നും നിയമം ദുരുപയോഗപ്പെടുത്തുകയാണെന്നുമാണ് ആരോപണം. ഇന്ത്യയില്‍ രാജ്യദ്രോഹ നിയമം നിര്‍മ്മിച്ചിരിക്കുന്നത് ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ മാതൃകയാക്കിയാണ്. എന്നാല്‍ ഈ രാജ്യങ്ങള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ശിക്ഷാനടപടികള്‍ റദ്ദാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലും നിയമം പുനഃപരിശോധിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.