kerala
ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഗൂഢാലോചനയുടെ ഭാഗം, പരാതി നല്‍കി-വാളയാര്‍ അമ്മ
വാളയാർ: തനിക്കെതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. അപകീർത്തിപ്പെടുത്തുന്ന കുറിപ്പിന് ഹരീഷ് വാസുദേവനെതിരെ വാളയാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും കുട്ടികളുടെ അമ്മ പ്രതികരിച്ചു.
കേസിലെ പ്രതികൾ തങ്ങളുടെ വീട്ടിൽ വന്നുതാമസിച്ചുവെന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവർക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലോ. പ്രതികളെ വെറുതെ വിട്ട 2019ൽ സർക്കാരിനേയും ഡിവൈഎസ്പി സോജനേയും വിമർശിച്ചയാളാണ് ഇപ്പോൾ മറുകണ്ടം ചാടി തങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അത് ഗൂഢാലോചനയാണ്.
കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസിന്റെ ഫയൽ കിട്ടിയെന്നറിയിച്ച് വിവരം ലഭിച്ചിരുന്നു. ധർമടം മണ്ഡലത്തിൽ മത്സരിച്ചത് വിജയിച്ച് എംഎൽഎ ആവാനല്ലെന്നും പ്രതിഷേധസൂചകമാണെന്നും വാളയാർ അമ്മ പ്രതികരിച്ചു.
ഏപ്രിൽ ആറിനാണ് മുൻപാണ് വാളയാർ കേസിന്റെ അന്വേഷണത്തിന്റെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആദ്യ കുട്ടി മരിച്ചപ്പോൾ മാതാപിതാക്കൾ പരാതിപ്പെട്ടില്ല, പ്രതി കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും പരാതി നൽകിയില്ല, പ്രതിയെ വീട്ടിൽ വിലക്കിയില്ല, മൊഴികളിൽ വൈരുദ്ധ്യം, പ്രതികളിലൊരാളുടെ പേര് മറച്ചുവെച്ചു, പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തു തുടങ്ങിയ ആരോപണങ്ങളാണ് ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ഉന്നയിച്ചത്.