kerala
കൊവിഡ് വ്യാപനത്തിൽ നേരിടുന്നത് മോശം സാഹചര്യം; രാജ്യവ്യാപക ലോക്ക് ഡൗൺ പരിഹാരമല്ലെന്നും പ്രധാനമന്ത്രി
ദില്ലി: കൊവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേരിട്ടതിൽ ഏറ്റവും മോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കൊവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ൻറ്മെൻറ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകൾ കൂട്ടണം. രോഗികളിൽ ലക്ഷണങ്ങൾ കാണാത്തത് രണ്ടാം തരംഗത്തിൽ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ തുടങ്ങണം. വാക്സിനേഷൻ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആർടിപിസിആർ പരിശോധന കൂട്ടുമ്പോൾ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണം.
കണ്ടെയ്ൻ്റ്മെൻറ് സോണുകളിൽ ആദ്യം പരിശോധന കൂട്ടുക. സമ്പർക്ക പട്ടിക 72 മണിക്കൂറിനുള്ളിൽ തയ്യാറാക്കുക. സമ്പർക്ക പട്ടികയിലുള്ളവരെയും പരിശോധിക്കുക. സമ്പർക്ക പട്ടിക തയ്യാറാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുക. മരണ നിരക്കെങ്കിലും കുറയ്ക്കാനാകണം. 70 ശതമാനം പേരിലെങ്കിലും ആർടി പി സി ആർ പരിശോധന നടത്തണം. രാജ്യവ്യാപക ലോക്ക് ഡൗൺ പരിഹാരമല്ല. ലോക്ക് ഡൗൺ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ല. നാൽപത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. വരുന്ന ഞായർ മുതൽ ബുധൻ വരെ വാക്സിൻ ഉത്സവമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.