
പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടുറപ്പിക്കാന്‍ ആവേശത്തില്‍ മുന്നണികള്‍
കോഴിക്കോട്/ കണ്ണൂർ: പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ ആവേശത്തിൽ രാഷട്രീയകേരളം. വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികളും അണികളും. കോവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആവേശത്തിന് ഒട്ടുംകുറവില്ല. അവസാനവട്ട പ്രചാരണം ആവേശത്തിലാക്കാനുള്ള നീക്കത്തിലാണ് ഇടത്-വലത്-എൻ.ഡി.എ. മുന്നണികൾ.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുഖ്യമന്ത്രിയുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്. എന്നാൽ ഒന്നേകാൽ മണിക്കൂറോളം വൈകിയാണ് റോഡ് ഷോ ആരംഭിച്ചത്. പെരളശ്ശേരിയിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ സിനിമാ താരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രൻസും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്.

യു.ഡി.എഫ്. സർക്കാർ വരാൻ പോവുകയാണെന്നും നല്ല ആത്മവിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല ഉടുമ്പൻചോല മണ്ഡലത്തിലെ നെടുങ്കണ്ടത്ത് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് യു.ഡി.എഫ്. തരംഗം ആഞ്ഞടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി കോഴിക്കോട്ട് റോഡ് ഷോയിൽ പങ്കെടുത്തു. കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കൊപ്പമാണ് രാഹുൽ റോഡ് ഷോ നടത്തിയത്. നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്. തുടർന്ന് നേമം മണ്ഡലത്തിലെ റോഡ് ഷോയിൽ പങ്കെടുക്കാൻ രാഹുൽ തിരുവനനന്തപുരത്തേക്ക് തിരിച്ചു.
കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് എൻ.ഡി.എ. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ കോഴിക്കോട്ട് നടന്ന റോഡ് ഷോയിൽ പങ്കെടുത്തിരുന്നു.