Headlines
Loading...
ധനമന്ത്രിക്ക് എതിരായ പരാതി പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

ധനമന്ത്രിക്ക് എതിരായ പരാതി പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന പരാതിയിലാണ് സ്പീക്കറുടെ നടപടി. സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് പരസ്യപ്പെടുത്തിയെന്ന് പറഞ്ഞ സ്പീക്കര്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി. ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലുള്ള നടപടി സഭാ ചരിത്രത്തില്‍ ആദ്യമെന്നും സ്പീക്കര്‍. നേരത്തെ ധനമന്ത്രി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.

അവകാശ ലംഘന നോട്ടീസിൽ മന്ത്രി തോമസ് ഐസക്ക് അദേഹത്തിന്റെ ഭാഗം വിശദീകരിച്ചതായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സിഎജി റിപ്പോർട്ടിൽ അടിസ്ഥാനപരമായ ചില കാര്യങ്ങൾ മന്ത്രി ഉന്നയിച്ചു. പ്രിവിലേജ് കമ്മിറ്റി രണ്ട് വശങ്ങളും പരിശോധിച്ച് റിപ്പോർട്ട് നൽകട്ടെയെന്നും, മന്ത്രി ഉന്നയിച്ചത് കേവലം അവകാശ ലംഘന പ്രശ്നമല്ലാത്ത സാഹചര്യത്തിൽ സ്പീക്കർ സ്വന്തമായി തീരുമാനം എടുക്കേണ്ടതില്ലെന്നും ശ്രീരാമകൃഷ്ണൻ.

അതേസമയം ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. തോമസ് ഐസക് മന്ത്രിസ്ഥാനം രാജി വയ്ക്കുന്നതാണ് മാന്യതയെന്ന് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. മന്ത്രി പ്രഥമ ദൃഷ്ട്യാ ഭരണഘടനാ ലംഘനം നടത്തിയെന്നും എംഎല്‍എ.

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തയാള്‍ എങ്ങനെ മന്ത്രിസഭയില്‍ തുടരുമെന്നും പ്രതിപക്ഷ നേതാവ്. ധനമന്ത്രിയെ മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിയെന്നും പ്രതിപക്ഷ നേതാവ്. ധനമന്ത്രിക്ക് എതിരെ കേസെടുക്കണം. കെഎസ്എഫ്ഇയ്ക്ക് എതിരെ ഉയര്‍ന്ന പരാതികള്‍ ഗൗരവമുള്ളതെന്നും ചെന്നിത്തല പറഞ്ഞു