സംസ്ഥാനത്ത് ബാറുകൾ ഞായറാഴ്ച തുറക്കും; ബെവ്കോ ഔട്ട്ലെറ്റുകൾ രാത്രി 9 മണി വരെയാക്കും
ബാറുകളും കള്ളുഷാപ്പുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കനത്ത നിയന്ത്രണങ്ങളോടെയാകും അവ പ്രവർത്തിക്കുക. സാമൂഹിക അകലം, മാസ്ക്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കും. ബിയർ-വൈൻ പാർലറുകളും ക്ലബുകളിലെ മദ്യവിൽപനയും, എയർപോർട്ട് ലോഞ്ചുകളിലെ മദ്യവിൽപനയും അനുവദിക്കും.
ബാറുകൾ തുറക്കുന്നതോടെ മദ്യം പാഴ്സലായി വിൽക്കുന്നത് നിർത്തും. വിൽപന ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രമാക്കും. കൺസ്യൂമർഫെഡ് വിൽപ്പനശാലകളിലും പാഴ്സൽ വിൽപ്പന തുടരും. അതേസമയം ബെവ്ക്യൂ ആപ്പിന്‍റെ പ്രവർത്തനം തുടരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
കോവിഡ് വ്യാപനത്തോടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ബിയർ-വൈൻ പാർലറുകളും അടച്ചത്. പിന്നീട് ലോക്ക്ഡൌൺ പിൻവലിച്ചതോടെയാണ് ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും വഴി പാഴ്സലായി മദ്യം വിൽക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇതിനായി ബെവ്ക്യു ആപ്പും കൊണ്ടുവന്നു. രോഗവ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോൾ ബാറുകളും മറ്റും തുറക്കാൻ തീരുമാനിച്ചത്.