
ഷാർജ തീപിടിത്തം: ‘പൂച്ചയെ മറന്നു, തിരിച്ചോടി’; രക്ഷാപ്രവർത്തനം ദുഷ്കരം
![]() |
കത്തിനശിച്ച നഹ്ദ അബ്കോ കെട്ടിടം, ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സാമി ഖമീസ് അൽ നഖ്ബി. |
സിവിൽ ഡിഫൻസിലെ ദൗത്യ വിഭാഗം വളരെ യുക്തിഭദ്രമായാണ് തീയണയ്ക്കാനുള്ള ഓരോ ഘട്ടവും പൂർത്തിയാക്കിയത്. കൂടുതൽ ഫ്ലാറ്റുകളിലേക്ക് തീ പടരുന്നതു തടയുകയായിരുന്നു ആദ്യ ലക്ഷ്യം. തീക്കട്ടകൾ കെട്ടിടത്തിൽ നിന്നും അടർന്നു വീഴാൻ തുടങ്ങി. തൊട്ടടുത്ത് രണ്ട് കെട്ടിടങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് നിർമാണത്തിലിരിക്കുന്നതുമായിരുന്നു. ജീവനും സ്വത്തും നഷ്ടമാകാതിരിക്കാൻ ഉണർന്നു പ്രവർത്തിക്കേണ്ട സന്ദിഗ്ധ സമയമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
തീ അബ്കോ കെട്ടിട മുഖത്ത് മാത്രമാക്കി നിർത്താനുള്ള ശ്രമവും ഒപ്പം അതു അണയ്ക്കാനുമായിരുന്നു ശ്രമം. ഉയരമുള്ള ഈ അപ്പാർട്ട്മെന്റിൽ ഡ്രോണുകൾ ഉപയോഗിച്ച് തീ പടർന്ന വ്യാപ്തിയും ഗതിയും നിർണയിക്കാനായത് ദൗത്യത്തിനു ഏറെ സഹായകമായി. ദീർഘസമയം വേണ്ടി വരുമായിരുന്നെങ്കിലും മൂന്ന് മണിക്കൂറിൽ നിയന്ത്രണ വിധേയമാക്കാനായി. പിന്നീട് തീ അണച്ച സ്ഥലങ്ങളിൽ ശീതീകരിക്കുന്ന ജോലി തുടങ്ങുകയാണ് ചെയ്തത്. കാർ പാർക്കിങ് നിലയുടെ തൊട്ടു മുകളിലുള്ള നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മുകളിലേക്ക് തീയുടെ ഗമനം ദ്രുത വേഗമായിരുന്നു. വിവിധ കെട്ടിടങ്ങളിലെ തീയണച്ച പരിചയവും ജീവനക്കാരുടെ തൊഴിൽ വൈദഗ്ധ്യവും ജീവൻ രക്ഷാദൗത്യത്തിന്റെ കരുത്തായി മാറിയതെന്ന് കേണൽ അൽ നഖ്ബി അഭിപ്രായപ്പെട്ടു
.
.
‘എടുത്തത് പാസ്പോർട്ടുകൾ മാത്രം’
രാത്രി ഒൻപതിനു ശേഷം നഹ്ദയിലെ ഈ കെട്ടിടത്തിലെ വിവിധ ദേശക്കാരായ മനുഷ്യർ ജീവിതത്തിനും മരണത്തിനും മധ്യത്തിലായിരുന്നു. ആളിക്കത്തുന്ന തീയും ഫ്ലാറ്റിലേക്ക് കുതിച്ചു വരുന്ന പുകയും അവരുടെ കണ്ണുകളിൽ ഇരുട്ടു വീഴ്ത്തി. മരണ വക്കിലും പരസ്പരം സഹായിച്ചും രക്ഷാപ്രവർത്തകരോട് സഹകരിച്ചും അവർ ജീവിതത്തിലേക്ക് കെട്ടിടത്തിൽ നിന്നും ഊർന്നിറങ്ങുകയായിരുന്നു.
കെട്ടിടത്തിന്റെ അൽപം അകലെ ആയി ഒരു അറബ് കുടുംബം ഇരിക്കുന്നു. ഗൃഹനാഥനൊപ്പം ഭാര്യയും ഉമ്മയും മക്കളുമുണ്ട്. മുഖത്ത് ഭയം തളം കെട്ടിയിരിക്കുന്നു. പതിനെട്ടാം നിലയിൽ നിന്നാണ് അവർ താഴെയെത്തിയത്. ‘കെട്ടിടത്തിന്റെ അപായമണി മുഴങ്ങിയെങ്കിലും അതു ചിലപ്പോൾ ഉണ്ടാറാകാറുള്ളതിനാൽ വെറുതെ ആയിരിക്കുമെന്നു ആദ്യം കരുതി. പക്ഷേ, പെട്ടെന്ന് ഫ്ലാറ്റിലേക്ക് പുകപടലം കയറാൻ തുടങ്ങി. ഉടൻ അവർ അടുത്ത ഫ്ലാറ്റിലെ ബെല്ലടിച്ച് അവരോടും കാര്യം പറഞ്ഞു. വീട്ടിൽ നിന്ന് പാസ്പോർട്ടുകൾ മാത്രം കൈക്കലാക്കി അവർ കെട്ടിട ഗോവണികളിലൂടെ താഴേക്ക് വേഗത്തിൽ ഓടി. അതൊരു ജീവൻമരണക്കുതിപ്പായിരുന്നു. പ്രായമുള്ളവരടക്കം ഒരേ സമയം കൂടുതൽ ആളുകൾ കോണിപ്പടികൾ ഇറങ്ങുന്നതു അങ്ങേയറ്റം ശ്രമകരമാണ്. എങ്കിലും ജീവൻ തിരിച്ചു കിട്ടിയ നിർവൃതിയിലാണ് ഞങ്ങൾ’- അവർ പറഞ്ഞു.
‘പൂച്ചയെ മറന്നു, തിരിച്ചോടി’
പൊലീസ് വാഹനത്തിന്റെ ശബ്ദത്തിലൂടെയാണ് താമസിക്കുന്ന കെട്ടിടം തീ വിഴുങ്ങിയതറിഞ്ഞതെന്ന് ഒരു അറബ് പൗരൻ പറഞ്ഞു. പിന്നീട് നിലവിളികൾ പല ഭാഗങ്ങളിൽ നിന്നും കേട്ടു. ആകെ ഭയപ്പെടുത്തുന്ന രംഗം.ഉടൻ ലിഫ്റ്റിന്റെ അടുത്തേക്ക് ഓടിയെങ്കിലും നിശ്ചലമായിരുന്നു. കോണിയിറങ്ങാൻ തുടങ്ങിയപ്പോഴാണ് വീട്ടിലെ പൂച്ചയെ ഓർത്തത്. ഉടൻ ഫ്ലാറ്റിലേക്ക് തന്നെ തിരിച്ചോടി. പുകയിലും തീയിലും പേടിച്ച് പതുങ്ങിക്കിടന്നിരുന്ന പൂച്ചയെയും അണച്ചു പിടിച്ചാണ് പുറത്തെത്തിയത്.'
ഭാര്യയും മകനുമൊന്നിച്ച് ജന്മദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഒരു കുടുംബം കെട്ടിട ജനലിലൂടെ തീ കാണുന്നത്. എല്ലാം ഇട്ടെറിഞ്ഞ് ഏക മകനെയും എടുത്ത് പുറത്തേക്ക് ഓടിയെന്ന് കെട്ടിടത്തിലെ മറ്റൊരു താമസക്കാരൻ പറഞ്ഞു.
സ്വയം ജീവനും കൊണ്ടോട്ടാതെ പരസ്പരം അറിയിച്ചും വീട്ടിലെ വളർത്തു മൃഗങ്ങളെ ഒപ്പം കൂട്ടിയും താമസക്കാർ അപകടസമയത്തും ജന്തുസ്നേഹം വിളക്കിച്ചേർത്തു. കെട്ടിടത്തിൽ നിന്നു രക്ഷപ്പെട്ടവരെ പൊലീസും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.