Headlines
Loading...
24 മണിക്കൂറിനിടെ 145 കേസുകള്‍, നാലു പേര്‍ക്ക് ബിഎഫ് 7; മാസ്‌കും സാനിറ്റൈസറും വേണമെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്

24 മണിക്കൂറിനിടെ 145 കേസുകള്‍, നാലു പേര്‍ക്ക് ബിഎഫ് 7; മാസ്‌കും സാനിറ്റൈസറും വേണമെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി; കൊവിഡ് വകഭേദം ബിഎഫ് 7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചൈനയില്‍ വ്യാപകമായ പുതിയ വകഭേദം ഭീതി പരത്തിയ സാഹചര്യത്തിലാണ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി ഐഎംഎ രംഗത്തെത്തിയിരിക്കുന്നത്.കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച സംഭവിക്കരുതെന്ന മാര്‍ഗനിര്‍ദേശവും ഐഎംഎ പുറത്തിറക്കി. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയുടെ ഉപയോഗം തുടരണം എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് വ്യാപിച്ചിരുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ സ്വീകരിച്ചിരുന്ന എല്ലാ മുന്‍കരുതലുകളും വീണ്ടും പിന്‍തുടരേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. ജനക്കൂട്ടം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളും രാജ്യാന്തര യാത്രകളും ഒഴിവാക്കണമെന്നും ഐഎംഎയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പനി, തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണണമെന്നും കൊവിഡ് ബൂസ്റ്റര്‍ ഡോസ് എല്ലാവരും എത്രയും പെട്ടെന്ന് എടുക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഓരോ സമയത്തും പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായ് പാലിക്കണമെന്നും ഐഎംഎ നിര്‍ദേശിച്ചു. ക്രിസ്മസും പുതുവര്‍ഷവും അടക്കം ഉല്‍സവ സീസണ്‍ കണക്കിലെടുത്ത് ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് അടക്കം കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
Also Read -
'ഭാരത് ജോഡോ യാത്രയുടെ സ്വീകാര്യതയെ ബിജെപി ഭയക്കുന്നു'; മുടക്കാന്‍ കൊവിഡിനെ ആയുധമാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
'കൊവിഡ് രൂപം മാറുകയാണ്. നമ്മെ വിട്ടുപോയിട്ടില്ല. പുതിയ വകഭേദങ്ങളുണ്ടാവുകയാണ്. മുന്‍കരുതല്‍ ഡോസ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം'. മന്ത്രി പറഞ്ഞു. വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാരില്‍ ചിലരുടെ സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 145 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലു പേര്‍ക്ക് ബിഎഫ്.7 വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.