
national
ആഭ്യന്തര യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന ആവശ്യമില്ല; പരിശോധന ചട്ടത്തില്‍ മാറ്റം വരുത്തി ഐസിഎംആര്‍
രാജ്യത്തെ കൊവിഡ് പരിശോധന ചട്ടത്തില്‍ മാറ്റം വരുത്തി ഐസിഎംആര്‍. ആഭ്യന്തര യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന ആവശ്യമില്ലെന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും പരിശോധന വേണ്ട. സമ്പര്‍ക്ക പട്ടികയിലുളള മുതര്‍ന്ന പൗരന്മാരോ, രോഗികളോ മാത്രം പരിശോധിച്ചാല്‍ മതിയെന്നും ഐസിഎംആര്‍ പുറത്തുവിട്ട പുതിയ ചട്ടത്തില്‍ പറയുന്നു.
കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്ക് പരിശോധന നടത്തേണ്ടതില്ലെന്നും പുതിയ ചട്ടത്തില്‍ പറയുന്നു. എന്നാല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കികൊണ്ടുളള നടപടിയില്‍ മാറ്റമില്ല. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയ രോഗികള്‍ക്ക് പരിശോധന നിര്‍ബന്ധമില്ല. ലക്ഷണങ്ങള്‍ ഇല്ലാത്ത ഗര്‍ഭിണികള്‍, മറ്റ് രോഗികള്‍ എന്നിവര്‍ക്ക് പരിശോധന നടത്തേണ്ടതില്ലെന്നും ചട്ടത്തില്‍ പറയുന്നു.
അതേസമയം, കൊവിഡ് മൂന്നാം തരംഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് റെസ്‌റ്റോറന്റുകളും ബാറുകളിലും ഇരുന്ന് കഴിക്കുന്നതിന് വിലക്കി. പാഴ്‌സല്‍ സൗകര്യവും ഹോ ഡെലിവറിക്കും അനുമതിയുണ്ടാവും. അതേസമയം ഡല്‍ഹിയില്‍ തല്‍ക്കാലത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
രാജ്യത്ത് ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 159,692 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 327 പേര്‍ മരിച്ചു. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 10.21 ശതമാനമായി ഉയര്‍ന്നു. 40,863 പേര്‍ക്ക് രോഗമുക്തി നേടി.