Headlines
Loading...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, ശനിയാഴ്ചയോടെ പുതിയ ന്യുനമര്‍ദ്ദം; കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, ശനിയാഴ്ചയോടെ പുതിയ ന്യുനമര്‍ദ്ദം; കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലവിലുള്ള ന്യുന മര്‍ദ്ദത്തിന്റെ ശക്തി വര്‍ധിക്കുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലാണ് നിലവില്‍ ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തി വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുന മര്‍ദ്ദമായി മാറി പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നാളെ രാവിലെയോടെ ( നവംബര്‍ 11) തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുന മര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം മഴ തുടരാന്‍ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

മധ്യ അറബികടലില്‍ ന്യുന മര്‍ദ്ദം സാധ്യത നിലനില്‍ക്കുകയാണ്. ഇതിന് പുറമെ നിലവിലെ ന്യൂന മര്‍ദ്ദത്തിന് പുറമെ ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും പുതിയ ന്യുന മര്‍ദ്ദം രൂപം കൊള്ളാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. നവംബര്‍ 13 ഓടെ ബംഗാള്‍ ഉള്‍കടലില്‍ തെക്കന്‍ അന്തമാന്‍ കടലില്‍ പുതിയ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ അടുത്ത 48 മണിക്കൂറില്‍ ്‌ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത.

അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട,, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് കൂടുതല്‍ ശക്തമാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോ മീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദ്ദേശമുണ്ട്.