Headlines
Loading...
ഐജി ജി ലക്ഷ്മണയ്ക്ക് സസ്‌പെന്‍ഷന്‍; കുരുക്കായത് മോന്‍സനുമായുള്ള ബന്ധം

ഐജി ജി ലക്ഷ്മണയ്ക്ക് സസ്‌പെന്‍ഷന്‍; കുരുക്കായത് മോന്‍സനുമായുള്ള ബന്ധം

തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായുള്ള അവിശുദ്ധ ബന്ധത്തില്‍ ആരോപണ വിധേയനായ ഐജി ജി ലക്ഷമണയ്ക്ക് എതിരെ അച്ചടക്ക നടപടി. ഐജി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്തു. ലക്ഷ്മണയുടെ ഇടപെടല്‍ പൊലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയാണെന്ന് നേരത്തെ ഡിജിപി അനില്‍കാന്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഐജി ലക്ഷ്മണയ്ക്ക് എതിരായ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചത്.

മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം ഐജി ലക്ഷ്മണയ്ക്ക് അഴിയാ കുരുക്കാണെന്ന് വ്യക്തമാക്കി കൂടുതല്‍ പുതിയ തെളിവുകളും കഴിഞ്ഞ മണിക്കൂറുകളില്‍ പുറത്ത് വന്നിരുന്നു. മോണ്‍സണ്‍ മാവുങ്കലുമായി ഐജി ലക്ഷ്മണയ്ക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നാണ് പുറത്ത് വന്ന വിവരങ്ങള്‍. പുരാവസ്തു തട്ടിപ്പിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി ഐജി ജി ലക്ഷമണ പ്രവര്‍ത്തിച്ചെന്ന് വ്യക്തമാക്കുന്ന ഫോണ്‍രേഖകളും പുറത്ത് വന്നിരുന്നു.

പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ഐജിയാണ് എന്ന് വ്യക്തമാക്കുന്നതാണ് പുതിയ തെളിവുകള്‍. പുരാവസ്തുക്കള്‍ തിരുവനന്തപുരത്ത് എത്തിക്കാന്‍ ഐജി നിര്‍ദേശിച്ചെന്നും ആന്ധ്ര സ്വദേശിനിയുടേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഐജി ലക്ഷ്മണയുടെ ബിസിനസിന് പങ്കാളിയെന്ന നിലയിലാണ് ആന്ധ്ര സ്വദേശിനിയുടെ ഇടപെടല്‍ എന്ന് വ്യക്തമാക്കുന്നതാണ് ഓഡിയോ ക്ലിപ്പ്.

ഇടനിലക്കാരിയായ ആന്ധ്ര സ്വദേശിനിയുമായി തിരുവനന്തപുരം പൊലീസ് ക്ലബില്‍ മോന്‍സണ്‍ കൂടിക്കാഴ്ച നടത്തി. ഐജി ലക്ഷ്മണയായിരുന്നു കൂടിക്കാഴ്ച ഒരുക്കിനല്‍കിയത്. പോലീസ് ക്ലബ്ബില്‍ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു എന്നുമാണ് പുറത്ത് വരുന്ന വിവരം. ഓഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച ഇതിന് പുറമെ മോണ്‍സന്റെ മാനേജര്‍ ജിഷ്ണുവുമായി ഐജി ലക്ഷ്മണ ഫോണില്‍ നടത്തിയ ചാറ്റ് പുറത്തുവന്നു. മോണ്‍സണ്‍ന്റ മാനേജരുമായി നിരവധി തവണ ഫോണ്‍ സംഭാഷണം നടത്തിയതിന്റെ രേഖകളും, ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഐ ജി ലക്ഷ്മണയുടെ മൂന്ന് പിഎസ്ഒ മാര്‍ക്കെതിരെയും തെളിവുകളില്‍ പരാമര്‍ശമുണ്ട്.