വടകര: വാഹനങ്ങളിൽ വ്യാജ ഇന്ധനം ഉപയോഗിക്കുന്നുവെന്ന പരാതിയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സിവിൽ സപ്ലൈസും സംയുക്തമായി വാഹനങ്ങളിൽ പരിശോധന നടത്തി.
പമ്പുകളിൽനിന്ന് ശേഖരിച്ച ഇന്ധനവും വാഹനങ്ങളിൽനിന്ന് എടുത്ത ഇന്ധന സാമ്പിളുമാണ് പരിശോധനക്ക് വിധേയമാക്കിയത്. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ബസുകളിലും ടാക്സികളിലുമാണ് വെള്ളിയാഴ്ച പരിശോധന.
ഇന്ധനത്തിെൻറ സാന്ദ്രത, നിറം തുടങ്ങിയവയാണ് പരിശോധിച്ചത്. പരിശോധനയിൽ വ്യാജ ഇന്ധനം ഉപയോഗിക്കുന്നതായി കണ്ടെത്തിയില്ല.
ബോട്ടുകളിൽ ഉപയോഗിക്കുന്ന മണ്ണെണ്ണയിൽ പ്രത്യേക അനുപാതത്തിൽ ഓയിലുകൾ ചേർത്താണ് വ്യാജ ഇന്ധനം നിർമിക്കുന്നത്. ഡീസലിെൻറയും പെട്രോളിെൻറയും വില വർധനയെത്തുടർന്ന് സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാജ ഇന്ധനങ്ങൾ ഉപയോഗിക്കുന്നുവെന്ന പരാതി നിലനിൽക്കുന്നുണ്ട്.
വ്യാജ ഇന്ധനം കണ്ടെത്തിയാൽ സാമ്പിളെടുത്ത് പെട്രോളിയം കമ്പിനിയുടെ അംഗീകൃത ലാബുകളിൽ തുടർ പരിശോധനക്ക് വിധേയമാക്കും. വരുംദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.