national
സ്കൂളിലേക്ക് വിളിച്ചുവരുത്തി ഏഴാംക്ലാസുകാരിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
ജയ്പൂർ: രാജസ്ഥാനിൽ ഏഴാംക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സർക്കാർ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ജുൻജുനു ജില്ലയിൽ ഒക്ടോബർ അഞ്ചിനാണ് സംഭവം.
31കാരനായ കേശ യാദവാണ് അറസ്റ്റിലായത്. ക്ലാസ് ഉണ്ടെന്ന വ്യാജേന ഏഴാം ക്ലാസുകാരിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി ബലാത്സംഗവിവരം മാതാവിനോടും അടുത്ത ബന്ധുവിനോടും പങ്കുവെച്ചു.
ഇതോടെ ഒക്ടോബർ 13ന് ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ പരാതി നൽകുകയും തൊട്ടടുത്ത ദിവസം തന്നെ ഇവർ ഗ്രാമത്തിലെത്തി യാദവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി.
പെൺകുട്ടിയോട് ഇതിനുമുമ്പും പ്രതി മോശമായി പെരുമാറിയിരുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം സ്കൂളിലെ മറ്റു രണ്ടു അധ്യാപകരെ അറിയിച്ചിരുന്നതായി പെൺകുട്ടി പറയുന്നു. എന്നാൽ സംഭവം പുറത്തുപറയരുതെന്ന് അവർ ഭീഷണിപ്പെടുത്തിയതായും മൊബൈൽ ഫോണിൽ അധ്യാപകൻ അയച്ച അശ്ലീല സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ അധ്യാപകനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു