Headlines
Loading...
'സ്വന്തമായി ഒന്നുമില്ലേ?', കൊല്‍ക്കത്ത മേല്‍പ്പാലം 'അടിച്ചുമാറ്റി' യോഗിയുടെ പ്രചരണം; പരിഹാസവുമായി സോഷ്യല്‍ മീഡിയ

'സ്വന്തമായി ഒന്നുമില്ലേ?', കൊല്‍ക്കത്ത മേല്‍പ്പാലം 'അടിച്ചുമാറ്റി' യോഗിയുടെ പ്രചരണം; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശിലെ വികസന നേട്ടങ്ങളെന്ന വ്യാജേന കൊല്‍ക്കത്തയിലെ മേല്‍പ്പാലത്തിന്റെ ചിത്രം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രത്തോടൊപ്പം പരസ്യം ചെയ്ത ബിജെപിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്ന പേരില്‍ വ്യാജ പ്രചരണങ്ങളുമായി ബിജെപി സര്‍ക്കാര്‍ രംഗത്തെത്തിയത്. 

ഇതിന് പിന്നാലെ ചിത്രം കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റേതാണെന്ന് വ്യക്തമാക്കിയ തൃണമൂല്‍ നേതാക്കള്‍ യോഗിയുടെ 'ഡബിള്‍ എന്‍ഞ്ചിന്‍ മോഡല്‍' പരാജയപ്പെട്ടെന്നും അഭിപ്രായപ്പെട്ടു. ബിജെപിയുടെ വ്യാജ പ്രചരണത്തിന് പിന്നാലെ വന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ യോഗി സര്‍ക്കാരിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. 

കൊല്‍ക്കത്തയിലെ മേല്‍പ്പാലത്തിനൊപ്പം യോഗിയുടെ ചിത്രവും വെച്ചുകൊണ്ടുള്ള മുഴുനീള പരസ്യമാണ് ബിജെപി മാധ്യമങ്ങളില്‍ നല്‍കിയത്. എന്നാല്‍ മഞ്ഞ അംബാസഡര്‍ ടാക്‌സികള്‍ ഓടുന്ന നീലയും വെള്ളയും പെയിന്റടിച്ച മേല്‍പാലം കൊല്‍ക്കത്തയില്‍ മമത സര്‍ക്കാര്‍ നിര്‍മിച്ച 'മാ ഫ്‌ലൈഓവര്‍' ആണെന്ന് ട്വിറ്ററാറ്റി കണ്ടെത്തുകയായിരുന്നു. മേല്‍പ്പാലത്തിനടുത്തായി കാണുന്നത് കൊല്‍ക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ക്രെഡിറ്റ് മോഷ്ടിക്കാനുള്ള നീക്കമാണ് യോഗി സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു തൃണമൂല്‍ നേതാക്കളുടെ പരിഹാസം. 

യോഗിസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയും മഹുവ മൊയ്ത്രയും രംഗത്തെത്തി. 'യുപിയെ മാറ്റുകയെന്ന യോഗിയുടെ വാക്കുകളുടെ അര്‍ഥം മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടപ്പാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് അവ സ്വന്തമായി ഉപയോഗിക്കുകയും ചെയ്യുക എന്നാണ്! 

ബിജെപിയുടെ ഏറ്റവും ശക്തമായ സംസ്ഥാനമായ 'ഡബിള്‍ എന്‍ജിന്‍ മോഡല്‍' തികച്ചും പരാജയപ്പെട്ടുവെന്ന് തോന്നുന്നു, ഇപ്പോള്‍ എല്ലാവര്‍ക്കും അത് വ്യക്തമായി' തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു. യോഗിയെയും മമതയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.