
National Sports Day | ഓഗസ്റ്റ് 29 ദേശീയ കായിക ദിനം; ഹോക്കി മാന്ത്രികൻ ധ്യാന്‍ചന്ദ് ജന്മദിനം
ഓഗസ്റ്റ് 29 രാജ്യം ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ മെഡൽ നേടത്തന്ന താരമാണ് ധ്യാൻ ചന്ദ്. ധ്യാൻചന്ദിന്റെ കാലം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം പട്ടാളത്തിൽ മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.

- ജനനം
1905 ഓഗസ്റ്റ് 29-ന് അലഹബാദിൽ സമേശ്വർ സിങ് ശാരദ സിങ് എന്നവരുടെ മകനായാണ് ധ്യാൻ ചന്ദിന്റെ ജനനം. ധ്യാൻചന്ദിന്റെ അച്ഛൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലായതിനാൽ പലയിടത്തായി സ്കൂൾ പഠനം നടത്തിയ ശേഷം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്നും അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കി.

- പതിനേഴാം വയസ്സിൽ ഇന്ത്യൻ ആർമിയിൽ
പതിനേഴാം വയസ്സിൽ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ബ്രാഹ്മിൻ റെജിമെന്റിൽ ചേർന്നു. 1922 മുതൽ 26 വരെയുള്ള കാലഘട്ടത്തിൽ പട്ടാളത്തിന് അകത്തുള്ള റെജിമെൻറുകൾ തമ്മിലുള്ള മത്സരങ്ങളിൽ കളിച്ചിരുന്ന ധ്യാൻചന്ദിനെ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ആർമി ടീമിലേക്ക് തെരഞ്ഞെടുത്തു. മൂന്നു ടെസ്റ്റുകളടക്കം 21 മത്സരങ്ങളിൽ പതിനെട്ടും ജയിച്ചു.

- 1928 ലെ ആംസ്റ്റർഡാം ഒളിമ്പിക്സ്
1928 ൽ ആംസ്റ്റർഡാം ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി. 1928 ആംസ്റ്റർഡാം ഒളിമ്പിക്സിൽ ഓസ്ട്രിയ ബെൽജിയം ഡെന്മാർക്ക് സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഡിവിഷൻ 'എ'ലായിരുന്നു ഇന്ത്യ. ആദ്യ മത്സരത്തിൽ മെയ് പതിനേഴാം തീയതി ഓസ്ട്രിയയെ 6-0 ന് ഇന്ത്യ തോൽപ്പിച്ചു. ഇതിൽ മൂന്ന് ഗോളുകൾ ധ്യാൻചന്ദിന്റെയായിരുന്നു. അടുത്ത മത്സരങ്ങളിലായി ബെൽജിയത്തിനെ 9-0 നും ഡെൻമാർക്കിനെ 5 -0നും സെമിഫൈനലിൽ സ്വിറ്റ്സർലാൻഡിനെ 6-0 നും തോൽപ്പിച്ച് ഫൈനലിലേക്ക് യോഗ്യത നേടി. മെയ് 26-ന് നടന്ന ഫൈനൽ മത്സരത്തിൽ റാഞ്ചി സ്വദേശിയായ ജയ്പാൽ സിങ് ക്യാപ്റ്റനായ ഇന്ത്യൻ ടീം ആതിഥേയ ടീമായ നെതർലാൻഡിനെ 3-0 ന് തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം നേടി. ഫൈനൽ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ധ്യാൻചന്ദ് അഞ്ച് കളികളിലായി 14 ഗോളുകൾ നേടി. ഒരു മത്സരത്തിൽ ശരാശരി 5 ഗോൾ എന്ന നിലയിലായിരുന്നു.

- 1932 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്
1932 ആഗസ്റ്റ് 4ന് നടന്ന ആദ്യ മത്സരത്തിൽ ജപ്പാന് എതിരെ ഇന്ത്യ 11-1 ന് ജയിച്ചു. ധ്യാൻ ചന്ദ് രൂപ് ,സിംഗ്, ഗുർമീത് സിംഗ് എന്നിവർ മൂന്ന് ഗോളുകൾ വീതം നേടി. ആഗസ്റ്റ് 11ന് നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ അമേരിക്കക്കെതിരെ 24-1 ന് ജയിച്ചപ്പോൾ ധ്യാൻ ചന്ദിന്റെ വിഹിതം 8 ഗോളായിരുന്നു.

- 1936 ലെ ബർലിൻ ഒളിമ്പിക്സ്
1936 ജൂലൈ 17ന് ജർമനിക്കെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ 4-1ന് തോറ്റു. ആഗസ്റ്റ് 5ന് നടന്ന ആദ്യ മത്സരത്തിൽ ഹംഗറിയെ 4-0 നും തുടർന്ന് അമേരിക്കയെ 7-0 നും ജപ്പാനെ 9-0 നും സെമി ഫൈനലിൽ ഫ്രാൻസിനെ 10-0നും തോല്പ്പിച്ച ഇന്ത്യ ആഗസ്റ്റ് 19ന് ജർമനിക്കെതിരായുളള ഫൈനൽ മത്സരത്തിന് ഇറങ്ങുന്ന സമയം കടുത്ത സമ്മർദ്ദത്തിലായിരുന്നു.

- ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാൻ മടിച്ച ഇന്ത്യൻ നായകൻ
1936 ൽ ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ ഇതിനു മുൻപും ഇതിനു പിൻപും ഇത്ര കെങ്കേമമായി ഒരു ഒളിംപിക്സ് നടന്നുകാണരുതെന്ന വാശിയിൽ വൻകിട സന്നാഹങ്ങളോടെയാണ് അഡോൾഫ് ഹിറ്റ്ലർ ഒളിംപിക്സ് സംഘടിപ്പിച്ചത്. പല രാജ്യങ്ങളിൽ നിന്നു വന്ന അത്ലറ്റുകൾ ഹിറ്റ്ലർക്ക് ഉപചാരപൂർവം സല്യൂട്ട് നൽകി. എന്നാൽ ഹിറ്റ്ലർ പുലർത്തുന്ന വംശീയത മൂലം യുഎസും ഇന്ത്യയും സല്യൂട്ട് ചെയ്തില്ല. മാർച്ച് പാസ്റ്റിൽ അഡോൾഫ് ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാൻ മടി കാണിച്ച ഇന്ത്യൻ നായകൻ ധ്യാൻ ചന്ദിൻറെ ധിക്കാരം ഫൈനലിൽ തീർത്തു തരാമെന്ന പ്രതിജ്ഞയുമായാണ് ഹിറ്റ്ലർ കലാശക്കളി കാണാനെത്തിയത്. നാൽപതിനായിരത്തോളം ആളുകൾ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞിരുന്നു. ഒന്നിനെതിരെ എട്ട് ഗോളുകളടിച്ചാണ് ഇന്ത്യ ഹാട്രിക്ക് പൂർത്തിയാക്കിയത്. മത്സരത്തിനിടയിൽ ജർമ്മൻ ഗോൾ കീപ്പർ ടിറ്റോ വാൺ ഹോൾസുമായുണ്ടായ കൂട്ടിയിടിയിൽ ധ്യാൻ ചന്ദിന്റെ പല്ലിന് പരിക്കേറ്റിരുന്നു. അവസാന മത്സരത്തിൽ നേടിയ മൂന്ന് ഗോളുകളടക്കം ആ പരമ്പരയിൽ ധ്യാൻ ചന്ദിൻറെ സ്റ്റിക്കിൽ നിന്നും ലക്ഷ്യം കണ്ടത് പതിമൂന്ന് ഗോളുകളായിരുന്നു. ജര്‍മനിയെ തോല്‍പിച്ചപ്പോള്‍, ഹിറ്റ്‌ലര്‍ നല്‍കിയ അത്താഴവിരുന്നില്‍ ധ്യാന്‍ ചന്ദ് പങ്കെടുത്തിരുന്നു. ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന അദ്ദേഹത്തിന് ഹിറ്റ്‌ലര്‍, ജര്‍മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തു. ജര്‍മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെയായിരുന്നു അത്. എന്നാല്‍ ധ്യാന്‍ ചന്ദ് ആ വാഗ്ദാനം നിരസിച്ചു.
കടപ്പാട്: ഇന്ത്യ ടുഡേ