Headlines
Loading...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ യെലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ യെലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെലോ അലേര്‍ട്ട്.

പാലക്കാട് അട്ടപ്പാടിയില്‍ കനത്ത മഴ തുടരുകയാണ്. ഭവാനിപ്പുഴ കര കവിഞ്ഞ് ഒഴുകി. സൈലന്റ് വാലി വനമേഖലയില്‍ മഴ തുടരുകയാണ്. കുന്തിപ്പുഴയില്‍ മലവെള്ളപാച്ചിലുണ്ടായി.
ചെമ്മണ്ണൂര്‍, താവളം പാലങ്ങള്‍ വെള്ളത്തിനടിയിലായി. പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ കൈവരികള്‍ താല്‍കാലികമായാണ് പുനഃസ്ഥാപിച്ചിരുന്നത്. ഈ കൈവരികള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. തമിഴ്‌നാടിന്റെ ഭാഗമായ അപ്പര്‍ ഭവാനിയിലും കനത്ത മഴ തുടരുകയാണ്. സൈലന്റ് വാലി വന മേഖലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കുന്തിപ്പുഴ നിറഞ്ഞെഴുകി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകള്‍ ഉയര്‍ത്തി. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. പുഴകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.

മലപ്പുറത്തെ മലയോര മേഖലകളില്‍ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ മഴ കുറഞ്ഞു. വൈകുന്നേരം പെയ്ത മഴയില്‍ നിലമ്പൂര്‍ വെളിയംതോട്ടെ ഒരു കിണര്‍ ഇടിഞ്ഞ് താഴ്ന്നു. അകമ്പാടത്ത് മലവെള്ള ഭീഷണിയുളള 6 കുടുംബങ്ങളെ ബന്ധുവീട്ടുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചോക്കാട് പുഴ , ഗതിമാറി ഒഴുകിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 8 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. അകമ്പാടം കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 36 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നിലമ്പൂരില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.