Headlines
Loading...
നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം ഉള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ഇന്നലെ തിരുവനന്തപുരത്തെ വസതിയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കർ ഹാജരായിരുന്നില്ല. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടതായാണ് വിവരം. 

രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയത്. എന്നാൽ, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നൽകുകയായിരുന്നു.