
കോഴിക്കോട്: കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിത കാലത്തിലും പ്രതീക്ഷയുടെ വെളിച്ചമേകി ഇന്ന് ഈസ്റ്റർ. ഉപവാസത്തിന്റെയും പ്രാർഥനയുടെയും വഴികളിലൂടെ ഞായറാഴ്ച വിശ്വസി സമൂഹം യേശുവിന്റെ ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നു.
പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നത്.നോമ്പിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയിലാണ് വിശ്വാസികൾ വിശുദ്ധ വാരം ആചരിക്കുന്നത്.
ഉത്ഥിതനായ ക്രിസ്തു മനസിൽ ജീവിക്കുമ്പോൾ വിശ്വാസികളിൽ നിന്ന് സ്നേഹത്തിന്റെയും കരുണയുടെയും നീർച്ചാൽ ഒഴുകും. നോമ്പിന്റെ ദിവസങ്ങളിൽ കുരിശിന്റെ വഴി, ഉപവാസം, തീർഥാടനങ്ങൾ, ധ്യാനങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ദേവാലയങ്ങളിൽ നടന്നത്.
ക്രിസ്തു ഉയിർത്തതിന്റെ സ്മരണയിൽ ഞായറാഴ്ച ഈസ്റ്റർ ആചരിക്കുന്നതോടെ വിശുദ്ധവാരാചരണം സമാപിക്കും.
പ്രതീക്ഷയുടെ, പ്രത്യാശയുടെ അനുഭവം-ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവ
പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റർ നൽകുന്നതെന്ന് യാക്കോബായ സഭാ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവ പറഞ്ഞു. 'മനുഷ്യരാശിയുടെ നിലനിൽപ്പിന് പോലും ഭീഷണിയായി തീർന്ന കോവിഡ് എന്ന മഹാമാരി മനുഷ്യന്റെ സാധാരണ ജീവിതത്തെപ്പോലും മാറ്റിമറിച്ചു. എത്രയോ വിലപ്പെട്ട ജീവനുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അപ്പോൾത്തന്നെ, പരസ്പരം കൂടുതൽ അറിയുവാനും സഹവർത്തിത്വത്തോടെ കഴിയുവാനും നമുക്ക് സാധിച്ചു. സഹജീവികളെപ്പോലും കൂടുതലായി കരുതുവാനും സ്നേഹിക്കുവാനും നമുക്ക് കഴിഞ്ഞത് എത്രയോ അനുഗ്രഹകരമായ അവസ്ഥയാണ്. ആശ്വാസകരമായ അവസ്ഥയിലേക്ക് ലോകം മാറുന്നു എന്നതിൽ നമുക്ക് ദൈവത്തെ സ്തുതിക്കാം, അപ്പോൾത്തന്നെ, കരുതലോടെ പരസ്പരം അറിഞ്ഞ് ദൈവത്തോട് കൂടുതൽ അടുത്ത് ജീവിക്കുവാൻ നമുക്ക് സാധിക്കണം'- ഈസ്റ്റർ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
കോവിഡ് ആഘാതത്തിൽ നിന്നുള്ള പ്രത്യാശ നൽകുന്ന ഈസ്റ്റർ-മാർ ജോർജ് ആലഞ്ചേരി.
കോവിഡ് 19-ന്റെ ആഘാതത്തിൽപ്പെട്ട് ഉഴലുന്നവർക്ക് ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. 'വൈറസ് ബാധയിൽനിന്ന് രക്ഷപ്പെട്ടു വരികയാണെങ്കിലും ഇതിന്റെ വകഭേദങ്ങൾ ഇനിയും നമ്മെ പിടികൂടുമോ എന്ന ആശങ്കയിലാണ്. ഈ ദിവസങ്ങളിലും ക്രിസ്തീയ വിശ്വാസികളും ശുശ്രൂഷകരും ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. നമ്മൾ പരസ്പരം ശക്തിപ്പെടുത്തണം, ദൈവാത്മാവിന്റെ ശക്തിക്കായി പ്രാർത്ഥിക്കണം. പ്രാർത്ഥനയ്ക്കായും ക്രൈസ്തവ ശുശ്രൂഷകൾക്കായും ഒന്നിച്ചുകൂടുമ്പോൾ നമ്മുടെ കൂട്ടായ്മ നമുക്ക് ബലവും കോട്ടയുമായിരിക്കട്ടെ. നമുക്കുവേണ്ടി ജീവിക്കുകയും സഹനങ്ങൾ ഏറ്റെടുക്കുകയും മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത മിശിഹാ നമ്മുടെ ജീവതങ്ങൾക്ക് ശക്തി പകരട്ടെ'- അദ്ദേഹം ആശംസിച്ചു.
പലവിധത്തിൽ തകർന്നവരെ കൈപിടിച്ച് ഉയർത്താം-ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല എന്നാണ് ഉയിർപ്പ് ഞായർ ഓർമിപ്പിക്കുന്നതെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.'ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ നിന്ന് സ്നേഹത്തിന്റെയും കരുണയുടെയും നീർച്ചാൽ ഒഴുകും. ആ നീർച്ചാൽ അനേകർക്ക് ജീവൻ നൽകും. പലവിധത്തിൽ തകർന്ന മനുഷ്യരെ കൈപിടിച്ച് ഉയർത്തുകയാണ് ഉത്ഥാനത്തിന്റെ സന്തോഷത്തിൽ നമ്മൾ ചെയ്യേണ്ടത്. അങ്ങനെ പാവങ്ങളിലേക്കും രോഗികളിലേക്കും നമ്മുടെ കരങ്ങൾ നീട്ടിക്കൊണ്ട് നമുക്ക് ഉത്ഥാനത്തിന്റെ സന്തോഷം പങ്കുവയ്ക്കാം.'- ജോസഫ് കളത്തിപ്പറമ്പിൽ പറയുന്നു.