Headlines
Loading...
പല ലാബുകളിലും ആർടിപിസിആർ നിരക്ക് 1700 തന്നെ; ഉത്തരവിറങ്ങിയിട്ടും കാര്യമില്ല, പകൽക്കൊള്ള തുടരുന്നു

പല ലാബുകളിലും ആർടിപിസിആർ നിരക്ക് 1700 തന്നെ; ഉത്തരവിറങ്ങിയിട്ടും കാര്യമില്ല, പകൽക്കൊള്ള തുടരുന്നു

തിരുവനന്തപുരം: ചില സ്വകാര്യ ലാബുകൾ ഇന്നലെ താൽകാലികമായി നിർത്തിവച്ച ആർ ടി പി സി ആർ പരിശോധനകൾ വീണ്ടും തുടങ്ങി. പല ലാബുകളും പഴയ 1700 രൂപ നിരക്കിൽ തന്നെ ആണ് ടെസ്റ്റ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ലാബുകൾ എല്ലാം പരിശോധന നടത്തുന്നുണ്ട്.

സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ വ്യാഴാഴ്ച വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ എന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാൽ, ഇതു സംബന്ധിച്ച ഉത്തരവ് ലഭിച്ചില്ലെന്ന കാരണത്താൽ ഇന്നലെ രാവിലെയും 1700 രൂപ നിരക്കിൽ തന്നെ ലാബുകൾ പരിശോധന നടത്തി. തുടർന്ന് ഉത്തരവിറങ്ങിയെങ്കിലും 500 രൂപ പരിശോധനാ നിരക്ക് എന്നത് അം​ഗീകരിക്കാനാവില്ലെന്ന നിലപാടാണ് ലാബ് ഉടമകൾ സ്വീകരിച്ചത്. 500 രൂപ പര്യാപ്തമല്ലെന്നാണ് ഇവരുടെ വാദം. ഇതിനു പിന്നാലെയാണ് പല ലാബുകളും ഇന്നും പഴയ നിരക്കിൽ തന്നെയാണ് ആർടിപിസിആർ പരിശോധന നടത്തുന്നതെന്ന വിവരം പുറത്തുവരുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.