kerala
തെരഞ്ഞെടുപ്പ് കഴിഞ്ഞു, പരീക്ഷകൾ ഇന്ന് തുടങ്ങും; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടും. രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്‍റിജൻ പരിശോധനകള്‍ വ്യാപകമാക്കും. ആന്‍റിജൻ പരിശോധനക്ക് ഒപ്പം പിസിആര്‍ പരിശോധനയും നടത്തും. തെരഞ്ഞെടുപ്പില്‍ പോളിങ് ഏജന്‍റുമാരായെത്തിയവരെ മുഴുവൻ കൊവിഡ് പരിശോധനക്ക് വിധേയമാക്കുവാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു.
മാസ്ക് , സാനിട്ടൈസര്‍ , സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. പൊലീസ് പരിശോധന വീണ്ടും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു . ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും. പരമാവധിപേരിലേക്ക് വാക്സീൻ എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫിസര്‍മാര്‍ക്കും കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 45 വയസ് കഴിഞ്ഞവര്‍ എത്രയും വേഗം കോവിഡ് വാക്‌സിനെടുക്കണമെന്നാണ് . ഇതിനായി www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലും മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി. പരീക്ഷയ്ക്ക് പോകുമ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്.
പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
◾യാത്രാവേളയിലും പരീക്ഷ ഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
◾പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക
◾മാതാപിതാക്കള് കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക
◾പരീക്ഷാഹാളില് പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവെക്കാതിരിക്കുക.
◾ക്വാറന്റൈന്പരീക്ഷക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക.
◾ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക,
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യിൽ അടക്കം മൂന്നു വിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും.
എസ്.എസ്.എൽ.സി. പരീക്ഷ 29-നും ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ 26-നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പതുകേന്ദ്രങ്ങളിലായി 573-ഉം ലക്ഷദ്വീപിൽ ഒമ്പതുകേന്ദ്രങ്ങളിലായി 627-ഉം പേർ പരീക്ഷയെഴുതുന്നുണ്ട്.
2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 27,000 വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതുന്നത്.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വി.കെ.എം.എം. എച്ച്.എസിലാണ് കൂടുതൽ (2076) കുട്ടികൾ പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാർഥികൾ പരീക്ഷയെഴുതുന്നുണ്ട്.
വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്.എസ്.എൽ.സി. പരീക്ഷ. റംസാൻ നോമ്പ് പ്രമാണിച്ച് 15 മുതൽ 29 വരെയുള്ള പരീക്ഷകൾ രാവിലെ 9.40-നു തുടങ്ങും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ രാവിലെ 9.40-നാണ്.
മാർച്ച് 17മുതൽ നടക്കാനിരുന്ന പരീക്ഷകൾ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഏപ്രിൽ 8ലേക്ക് മാറ്റിയത്.
ഇന്നലെ പൂർത്തിയായ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ശേഷം അധ്യാപകർ നാളെ മുതൽ പരീക്ഷാ ജോലിയിലേക്ക് പ്രവേശിക്കുകയാണ്.
*പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്.
പരീക്ഷകളുടെ നടത്തിപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു.
വിദ്യാർഥികൾ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം.
ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങൾ പരീക്ഷാ കേന്ദ്രത്തിലൊരുക്കും.
ക്ലാസ് മുറികളിൽ പേന, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ കൈമാറ്റംചെയ്യാൻ അനുവദിക്കില്ല.
കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വിദ്യാർഥിയും ഇൻവിജിലേറ്ററും പി.പി.ഇ. കിറ്റ് ധരിക്കുകയും വേണം.