ഹത്റാസ് കൂട്ടബലാത്സംഗം: പീഡനത്തിന് തെളിവില്ലെന്ന പൊലീസ് വാദം തള്ളി സിബിഐ; കുറ്റപത്രം സമർപ്പിച്ചു
ബലാത്സംഗം നടന്നതിന് തെളിവില്ലെന്ന ഉത്തർ പ്രദേശ് പൊലീസിന്റെ വാദത്തെ തള്ളുന്നതാണ് സിബിഐയുടെ കണ്ടെത്തൽ. ഹ്താറാസിൽ 19കാരിയായ ദലിത് പെൺകുട്ടി ക്രൂര കൂട്ടബലാത്സംഗത്തിന് ഇരയായതായ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. വ്യക്തമായ തെളിവുകളാണ് ഇക്കാര്യത്തിൽ ഉള്ളത്. സാഹചര്യവും ബലാത്സംഗം നടന്നത് വ്യക്തമാക്കുന്നു. സെപ്റ്റംബർ 22ന് പെൺകുട്ടിയിൽനിന്ന് ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം നടത്തിയയത്. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തെളിവുകൾ ശേഖരിക്കാൻ സാധിച്ചതായി സി.ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കുറ്റപത്രം അനുസരിച്ച് നാല് പേരാണ് പ്രതികൾ.
സെബ്റ്റംബർ 14നാണ് പെൺകുട്ടി വീടിന് സമീപത്തെ വയലിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയായത്. ആശുപത്രിയിലായിരുന്ന പെൺകുട്ടി തുടർന്ന് രണ്ടാഴ്ച മരണത്തോട് മല്ലിട്ടശേഷം വിടവാങ്ങി. സെപ്റ്റംബർ 30ന് ബന്ധുക്കളെ അനുവാദം പോലും വാങ്ങാതെയാണ് അർധരാത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത് . നേരത്തെ കേസന്വേഷണത്തിന് കൂടുതൽ സമയം അലഹബാദ് ഹൈകോടതിയോട് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ജനുവരി 27ന് കേസിൽ വീണ്ടും വാദം കേൾക്കും.