Headlines
Loading...
നാല് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

നാല് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ

സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ മുതൽ നിരോധനാജ്ഞ. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പിന്നാലെ കോഴിക്കോടും കോട്ടയത്തുമാണ് നിരോധനാജ്ഞ, ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അൻപത് പേർക്കും സംസ്‌കാര ചടങ്ങുകളിൽ 20 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. സർക്കാർ, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളിൽ 20 പേർക്ക് മാത്രം പങ്കെടുക്കാം. സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവർത്തിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല. കടകളിൽ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ:👇

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാളെ മുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ:

വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ.
സാംസ്‌കാരിക പരിപാടികള്‍, സര്‍ക്കാര്‍ നടത്തുന്ന പൊതു പരിപാടികള്‍, രാഷ്ട്രിയ, മത ചടങ്ങുകള്‍, തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.
മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറന്റുകള്‍, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താന്‍ പാടുള്ളു.
ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ അധികം കൂട്ടം കൂടാന്‍ പാടില്ല
കൊച്ചി കോര്‍പറേഷനിലെയും, തൃക്കാക്കര, ഏലൂര്‍, മരട്, കോതമംഗലം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, കളമശ്ശേരി മുന്‍സിപ്പാലിറ്റികളിലെയും വെങ്ങോല, രായമംഗലം, എടത്തല, പായിപ്ര, വടക്കേക്കര, കടുങ്ങല്ലൂര്‍, കുന്നത്തുനാട്, അയ്യമ്പുഴ, ചിറ്റാറ്റുകര, ചെല്ലാനം, മാറാടി, ഞാറക്കല്‍, ചേരാനെല്ലൂര്‍, വരാപ്പെട്ടി, ഉദയംപേരൂര്‍, ശ്രീമൂലനഗരം, കരുമാലൂര്‍, കോട്ടുവള്ളി, ചേന്ദമംഗലം, കുമ്പളങ്ങി, വാഴക്കുളം, കിഴക്കമ്പലം, നെല്ലിക്കുഴി, ആലങ്ങാട്, കീഴ്മാട്, ഏഴിക്കര, മൂക്കന്നൂര്‍, മുടക്കുഴ, ചെങ്ങമനാട്, കടമക്കുടി, മഴുവന്നൂര്‍, നെടുമ്പാശ്ശേരി, വടവുകോട്പുത്തന്‍കുരിശ്, ചൂര്‍ണിക്കര, കാലടി, കൂവപ്പടി, കുമ്പളം, കുന്നുകര, വരാപ്പുഴ, തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പൊതു സ്ഥലങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവ അണുനശീകരണം നടത്തുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണസ്ഥപന സെക്രട്ടറിമാര്‍ ഉറപ്പ വരുത്തണം.

ജില്ലയിലെ 40 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷന്‍ പരിധിയിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ദിവസേന രേഖപ്പെടുത്തുന്നത്. മരണസംഖ്യ നിയന്ത്രിക്കാനും രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ:👇

കോട്ടയം ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിട്ടിരുന്നു. സമ്പര്‍ക്ക വ്യാപനം തടയുന്നതിന് ലക്ഷ്യമിടുന്ന നിയന്ത്രണങ്ങള്‍ നാളെ മുതല്‍ ഒരു മാസത്തേക്കാണ്. നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യ സേവന വിഭാഗങ്ങള്‍ക്കും ഇവ ബാധകമായിരിക്കില്ല.

ജില്ലയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ജില്ലയില്‍ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.
വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക.
സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ.
മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
അതോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റു പൊതുസ്ഥലങ്ങളും ദിവസം ഒരു തവണയെങ്കിലും അണുനശീകരണം നടത്തുന്നതിന് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.