Headlines
Loading...
ഡോ. ഷഹനയുടെ ആത്മഹത്യ; 'പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവും', റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ഡോ. ഷഹനയുടെ ആത്മഹത്യ; 'പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവും', റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹനയെ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടതാണ് ഷഹനയുടെ മരണത്തിന് ഇടയാക്കിയത്. പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ആത്മഹത്യാ കുറിപ്പിലെ വിശദാംശങ്ങളെ കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവാഹ വാ​ഗ്ദാനം നൽകി ജീവിതം നശിപ്പിക്കുകയായിരുന്നു റുവൈസിൻ്റെ ലക്ഷ്യമെന്നാണ് ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. 'സ്ത്രീധനമോഹം കാരണം ഇന്നെന്റെ ജീവിതമാണ് അവസാനിക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണ്'. ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവുമെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്.

14 ദിവസത്തേക്കാണ് റുവൈസിനെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 21വരെയാണ് റിമാന്‍ഡ് കാലാവധി. ഡോ. ഷഹനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേർത്താണ് ഡോക്ടര്‍ റുവൈസിനെ അറസ്റ്റ് ചെയ്തത്. അതേസമയം ഡോ. ഷഹനയുടെ ആത്മഹത്യയിൽ റിപ്പോ‍ർട്ട് ഇന്ന് ലഭിക്കും. വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോ‍ർട്ടാണ് ഇന്ന് സമർപ്പിക്കുകയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ ആകില്ല. സ‍ർക്കാർ ​ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഡോക്ടർ ഷഹനയും ഡോക്ടർ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ 50 പവൻ പോരെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്. ഇതേത്തുടർന്ന് ഡോക്ടർ ഷഹനയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയിൽ നിന്ന് അകന്നു എന്നും വീട്ടുകാർ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളർത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനിൽ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി