കാസർകോട്∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി കെ.വി.ഭാസ്ക്കരനെയുമാണ് അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചത്. കൂടുതല്‍ നേതാക്കളെ തേടി സിബിഐ അടുത്ത ദിവസങ്ങളില്‍ എത്തുമെന്നാണ് സൂചന.
കൊലപാതകം നടന്ന രാത്രി സിപിഎം ശക്തി കേന്ദ്രമായ പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോര്‍ജിന്‍റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്ന് വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സജി ജോര്‍ജിനെ പൊലീസ് വാഹനത്തില്‍ നിന്ന് ബലമായി ഇറക്കികൊണ്ടുപോയവരില്‍ പ്രധാനികളാണ് രാഘവന്‍ വെളുത്തോളിയും കെ.വി.ഭാസ്ക്കരനും.