Headlines
Loading...
‘വന്ദേഭാരത് ആരുടെയും കുടുംബസ്വത്തല്ല’; കേന്ദ്രമന്ത്രിയെ വേദിയിലിരുത്തി രാജ് മോഹന്‍

‘വന്ദേഭാരത് ആരുടെയും കുടുംബസ്വത്തല്ല’; കേന്ദ്രമന്ത്രിയെ വേദിയിലിരുത്തി രാജ് മോഹന്‍

വന്ദേഭാരത് ആരുടെയും കുടുംബ സ്വത്തല്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. കേരളത്തിന് അര്‍ഹതപ്പെട്ട ട്രെയിനാണ് വന്ദേഭാരത്. കേരളത്തിന് 10 വന്ദേഭാരതിന് അര്‍ഹതയുണ്ടെന്നും കാസര്‍കോട് വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം  പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ വേദിയിലിരിക്കെയാണ് വിമര്‍ശനം. വിഡിയോ കാണാം. 

എന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് ഒരു ആശങ്കയും വേണ്ടെന്നും കേരളത്തിന് അര്‍ഹമായതെല്ലാം കിട്ടുമെന്നും മന്ത്രി വി. മുരളീധരന്‍ മറുപടി നല്‍കി. 400 വന്ദേഭാരതുകളില്‍ പത്തല്ല, അതില്‍ കൂടുതല്‍ കേരളത്തിന് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


അതേസമയം, വേഗം കൂടിയ ട്രെയിനുകളാണ് കേരളത്തിന് ആവശ്യമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. അത്തരം ട്രെയിനുകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതിന്റെ തെളിവാണ് വന്ദേഭാരതിന്റെ വിജയമെന്നും ഇതുകൊണ്ടാണ് കേരളം കെ–റെയില്‍ പോലുള്ള പദ്ധതികള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതെന്നും മന്ത്രി മനോരമന്യൂസിനോട് പ്രതികരിച്ചു.


സംസ്ഥാനത്തിനുള്ള രണ്ടാം വന്ദേഭാരത് അടക്കം ഒന്‍പത് വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകള്‍ ഉടനെത്തുമെന്ന് അദ്ദേഹം പറഞ്ഞു.   വന്ദേഭാരത് ടൂറിസം വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുവെന്നും  കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ റെയില്‍വേ വികസിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മോദി വ്യക്തമാക്കി. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് രണ്ടാം വന്ദേഭാരത് കാസര്‍കോട് നിന്നും യാത്രതിരിച്ചത്. 27–ാം തിയതി മുതല്‍ റഗുലര്‍ സര്‍വീസ് ആരംഭിക്കും.