kerala
‘ഹോട്ടലുടമയുടെ മരണം നെഞ്ചിലെ പരുക്കുമൂലം; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ട്
കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദീഖിന്റെ മരണം നെഞ്ചിലേറ്റ പരുക്കുമൂലമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയനിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും മല്‍പ്പിടുത്തം നടന്നതിന്റെ അടയാളവുമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിൽ അഗളിയിൽ തള്ളിയ കേസിൽ 3 പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. തിരൂർ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖ് കൊല്ലപ്പെട്ട കേസിൽ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട സിദ്ദീഖിൻ്റെ ഉടമസ്തതയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചെർപ്പുളശേരി സ്വദേശി ഷിബിലി(22), സുഹൃത്ത് ഫർഹാന(18) എന്നിവർ ചെന്നൈയിൽ നിന്നാണ് പിടിയിലായത്. തമിഴ്നാട് പൊലീസ് പിടികൂടിയ പ്രതികളെ അർധരാത്രിയോടെ മലപ്പുറത്ത് എത്തിക്കും. കൂട്ടുപ്രതിയും ഫർഹാനയുടെ സുഹൃതുമായ ആഷിക്കിനെ മൃതതദേഹം തള്ളിയ അഗളിയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
എരഞ്ഞിപ്പാലത്തെ ഡികാസ ഹോട്ടലിൽ G 3 ,G 4 എന്നിങ്ങനെ 2 മുറികളാണ് സിദ്ദീഖിന്റെ പേരിൽ എടുത്തത്. ഇതിൽ G 4 റൂമിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിൽ കാറിൽ കയറ്റിക്കൊണ്ടു പോവുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. സിദ്ദീഖിൻ്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് വഴി 2 ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുത്തതിന്റെ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കൊലപാതകത്തിൽ ഷിബിലിയേയും ആഷിഖിനേയും ബന്ധപ്പെടുത്തുന്ന കണ്ണിയായി പ്രവർത്തിച്ച ഫർഹാനയുടെ പങ്കാണ് കേസന്വേഷണത്തിലൂടെ ഇനി പ്രധാനമായി പുറത്തു വരാനുളളത്.