Headlines
Loading...
പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പ്; എറണാകുളം സ്വദേശിയും പിടിയില്‍, പ്രതികളിലൊരാള്‍ സൗദിയിലേക്ക് കടന്നു

പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പ്; എറണാകുളം സ്വദേശിയും പിടിയില്‍, പ്രതികളിലൊരാള്‍ സൗദിയിലേക്ക് കടന്നു

കോട്ടയത്ത് കഴിഞ്ഞ ദിവസം പിടിയിലായ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ പെട്ട ഒരാള്‍ കൂടി അറസ്റ്റില്‍. എറണാകുളം സ്വദേശിയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, പ്രതികളില്‍ ഒരാള്‍ സൗദിയിലേക്ക് കടന്നെന്നുമാണ് പൊലീസ് നിലപാട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് വിവരം.

ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സംഘം വലയിലായത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഭര്‍ത്താവിന്റെ നിരന്തര ശല്യം സഹിക്കവയ്യാതെയാണ് പരാതിക്കാരിയായ 26 വയസ്സുകാരി കറുകച്ചാല്‍ പൊലീസില്‍ എത്തുന്നത്. 32 വയസുകാരനായ ഇവരുടെ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നുമാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

സംഘം ഒത്തു ചേരലുകള്‍ക്കായി വീടുകളിലായിരുന്നു ഒത്തുചേരുന്നതെന്നും ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാലാണ് ഇത്തരം നടപടികളെന്നുമാണ് പൊലീസ് നിലപാട്. സമൂഹമാധ്യമങ്ങളില്‍ സംഘാംഗങ്ങള്‍ ഉണ്ടായിരുന്നവര്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകള്‍ ആണെന്നും ഡിവൈഎസ്പി എസ് ശ്രീകുമാര്‍ വ്യക്തമാക്കുന്നു.വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നാണ് പൊലീസ് നിലപാട്. കറുകച്ചാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിച്ചാര്‍ഡ് വര്‍ഗീസിനാണ് നിലവില്‍ അന്വേഷണച്ചുമതല.