Headlines
Loading...
ജന.ബിപിന്‍ റാവത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം; ഗുജറാത്തില്‍ ഒരാള്‍ അറസ്റ്റില്‍

ജന.ബിപിന്‍ റാവത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം; ഗുജറാത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഗുജറാത്ത് അംരേലി സ്വദേശിയായ 44കാരന്‍ ശിവഭായി റാമിനെ അഹമ്മദാബാദ് സൈബര്‍ സെല്‍ സംഘമാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.ജനറല്‍ റാവത്തിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പരിശോധിക്കുന്നതിനിടെ വിദ്വേഷകരമായ രീതിയില്‍ ഹിന്ദു ദേവതകള്‍ക്കെതിരെയും ഇയാള്‍ അവഹേളിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ അറസ്റ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബിപിന്‍ റാവത്തിനെതിരായ പരാമർശങ്ങള്‍ പരിശോധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആരോപണത്തിനടിസ്ഥാനമായി സാമൂഹിക മാധ്യമ പോസ്റ്റിന്റെ ഉള്ളടക്കം പൊലീസ് പുറത്തുവിട്ടിട്ടില്ല.

വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വോഷം പടര്‍ത്താന്‍ ശ്രമം (153എ), മതവികാരം വ്രണപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ (295-എ) എന്നിവ പ്രകാരമാണ് ശിവഭായി റാമിനെ അറസ്റ്റുചെയ്തതെന്ന് അഹമ്മദാബാദ് അസിസ്റ്റന്റ് കമ്മീഷണര്‍ ജിതേന്ദ്ര യാദവ് അറിയിച്ചു.ഇതിനിടെ, അപകടവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ യുട്യൂബര്‍ മധുരയില്‍ അറസ്റ്റിലായി. ട്വിറ്ററിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിന് മധുര സൈബര്‍ ക്രൈം പൊലീസാണ് യൂട്യൂബർ മാരിദാസിനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്.

'ഡിഎംകെ ഭരണത്തിന് കീഴില്‍ തമിഴ്നാട് കശ്മീരായി മാറുകയാണോ' എന്നായിരുന്നു മാരിദാസിന്റെ ട്വീറ്റ്. രാജ്യത്തോട് കൂറില്ലാത്ത വ്യക്തികള്‍ ഒന്നിക്കുമ്പോള്‍ ഗൂഢാലോചന ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നും വിഘടനവാദ ശക്തികളെ തടയേണ്ടതുണ്ടെന്നും ട്വീറ്റില്‍ മാരിദാസ് പറഞ്ഞു.

മണിക്കൂറികള്‍ക്കുള്ളില്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അതിനകം വ്യത്യസ്ത സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്യാനായി മധുര പൊലീസ് പുത്തൂർ സൂര്യ നഗറിലെ മാരിദാസിന്റെ വീട്ടിലെത്തിയെങ്കിലും ബിജെപി പ്രവർത്തകർ ഈ നീക്കം തടയാന്‍ ശ്രമം നടത്തി. ഇതോടെ യുട്യൂബറെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചു. സെെബർ കുറ്റകൃത്യ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. പിന്നാലെ സ്റ്റേഷനിലെത്തിയ ബിജെപി പ്രവർത്തകർ അവിടെയും പ്രതിഷേധിച്ചു.