Headlines
Loading...
രാജ്യത്തിന്റെ അന്ത്യാഞ്ജലി: ജനറല്‍ ബിപിന്‍ റാവത്തിന് വിട

രാജ്യത്തിന്റെ അന്ത്യാഞ്ജലി: ജനറല്‍ ബിപിന്‍ റാവത്തിന് വിട

ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യയുടെയും സംസ്‌കാരം ചടങ്ങുകള്‍ പൂര്‍ത്തിയായി. ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ വൈകുന്നേരം 4.50 ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. 17 തവണ സൈന്യം ഗണ്‍ സല്യൂട്ട് നല്‍കിയതിന് പിന്നാലെ 'ബിപിന്‍ റാവത്ത് അമര്‍ രഹേ' എന്ന മുദ്രാവക്യങ്ങള്‍ മുഴങ്ങി. പിന്നാലെ മക്കളായ കൃതികയും തരുണിയും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി.
കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മറ്റു പ്രമുഖരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ ബ്രാര്‍ സ്‌ക്വയറിലെത്തിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്് ബ്രാര്‍ സ്‌ക്വയറിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. എണ്ണൂറോളം സേനാ ഉദ്യോഗസ്ഥരാണ് സംസ്‌കാരചടങ്ങുകളുടെ ഭാഗമാകാനെത്തിയത്.

ഡിസംബര്‍ എട്ടിന് കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം.
കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.

ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.
ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്.