Headlines
Loading...
കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം; മലയാളി സൈനികന്‍ എ പ്രദീപിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം; മലയാളി സൈനികന്‍ എ പ്രദീപിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി

ഊട്ടി കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ എ. പ്രദീപിന്റെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ സഹായം ഒരുക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. സൈന്യത്തിലെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപിന്റെ മൃതദേഹം എപ്പോള്‍ എത്തിക്കുമെന്നതിനെ കുറിച്ച് കൃത്യമായ നിര്‍ദേശം ഇനിയും ലഭിച്ചിട്ടില്ല. സൈനിക കേന്ദ്രത്തില്‍ നിന്ന് അറിയിക്കുന്നതിനനുസരിച്ച് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രദീപിന്റെ തൃശ്ശൂര്‍ പൊന്നൂക്കരയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്‍.

അതേസമയം, എ പ്രദീപിന്റെ ഭൗതികശരീരം നാളെ കോയമ്പത്തൂരിലെത്തിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഇന്ന് എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഡിഎന്‍എ പരിശോധനയടക്കം പൂര്‍ത്തിയാക്കേണ്ടത് കണക്കിലെടുത്ത് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ കോയമ്പത്തൂരില്‍ നിന്നുമാകും ഭൗതിക ശരീരം സ്വദേശമായ തൃശൂരില്‍ എത്തിക്കും. അവിടെ വെച്ചാകും ഔദ്യോഗിക ബഹുമതികളോടുകൂടി സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

അതേസമയം അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും, പ്രദീപിന്റെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും മൃതദേഹങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചും. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, 11 സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചത്. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ഠാവ് അജിത് ഡോവല്‍, നേവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, ഐഎഎഫ് ചീഫ് വിആര്‍ ചൗധരി എന്നിവരും ബിപിന്‍ റാവത്തിനും സൈനിക ഉദ്യോഗസ്ഥര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

തൃശൂര്‍ മരത്തക്കര സ്വദേശിയാണ് എ പ്രദീപ്. എയര്‍ക്രാഫ്റ്റല്‍ ഫ്‌ളൈറ്റ് എഞ്ചിനീയറായിരുന്നു. പുത്തൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പൊന്നൂക്കര ചെമ്പം കണ്ടം റോഡില്‍ മെമ്പിള്ളി അമ്പലത്തിന് സമീപം താമസക്കാരനായ അറക്ക്യല്‍ രാധാകൃഷ്ണന്റെ മകനാണ് പ്രദീപ്. ഭാര്യ ശ്രീലക്ഷ്മി. രണ്ട് മക്കളുണ്ട്. കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം.

കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്.