Headlines
Loading...
പെരിയ കേസ് പ്രതികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പിന്തുണയുമായി സിപിഎം നേതാക്കൾ

പെരിയ കേസ് പ്രതികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പിന്തുണയുമായി സിപിഎം നേതാക്കൾ

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത പ്രവർത്തകരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സിപിഎം നേതാക്കൾ. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കല്യോട്ട്, എച്ചിലടുക്കം പ്രദേശങ്ങളിലെ സിപിഎം പ്രവർത്തകരുടെ വീടുകളിലെത്തിയത്. 

നിരപരാധികളെ കേസിൽ പ്രതി ചേർത്തു സിപിഎമ്മിനെ തകർക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എം.വി.ബാലകൃഷ്ണൻ പറഞ്ഞു. കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നവരെയാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം സിബിഐ പ്രതിചേർത്ത് ജയിലിലാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേസിൽ പ്രതി ചേർക്കപ്പെട്ട നിരപരാധികൾക്കൊപ്പം പാർട്ടി ഉണ്ടാകുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകിയാണ് നേതാക്കൾ മടങ്ങിയത്. 

ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്ത കല്യോട്ടെ സുരേന്ദ്രൻ, റെജി വർഗീസ്, ഹരിപ്രസാദ്, ശാസ്താ മധു, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്ന രാജു എന്നിവരുടെ വീടുകളാണ് നേതാക്കൾ സന്ദർശിച്ചത്. കോൺഗ്രസുകാരുടെ ആക്രമണത്തിനിരയായ ഓമനക്കുട്ടൻ, വത്സരാജ് എന്നിവരെയും നേതാക്കൾ കണ്ടു. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.അപ്പുക്കുട്ടൻ, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്മോഹനൻ, ഏരിയ കമ്മിറ്റി അംഗം എൻ.ബാലകൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവരിൽ ബാലകൃഷ്ണൻ കേസിലെ പ്രതി കൂടിയാണ്.

സിപിഎം കൊലയാളികളെ സഹായിക്കുന്നു എന്ന് കോൺഗ്രസ്

കൊലയാളികളെ സഹായിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. പ്രതികളുടെ വീടു സന്ദർശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത സിപിഎം കൊലയാളികളെ സംരക്ഷിക്കുന്ന പാർട്ടിയായി മാറിയെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ‌ ആരോപിച്ചു. പ്രതികളെ രക്ഷിക്കുന്നതിനായി കേസ് നടത്താൻ സിപിഎം വ്യാപകമായ ഫണ്ട് പിരിവ് ആരംഭിച്ചതായും ജില്ലാ കമ്മിറ്റി ഓഫിസിന്റെ പേരിലുള്ള ഫണ്ട് പിരിവു പോലും ഇതിനു വേണ്ടിയാണെന്നും കോൺഗ്രസ് ആരോപിച്ചു. പ്രതി ചേർ‌ത്തവരുടെ കുടുംബങ്ങൾക്ക് സിപിഎം എല്ലാ മാസവും ഒരു തുക നൽകുന്നതായും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. 

കേസിൽ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കമുള്ള പത്തു പേരെ പുതിയതായി സിബിഐ പ്രതി ചേർ‌ത്ത സാഹചര്യത്തിൽ കേസിനെ നിയമപരമായി നേരിടുമെന്ന് സിപിഎം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സിബിഐ പ്രതിപ്പട്ടികയിൽ ചേർത്തവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനും കേസ് നടത്തിപ്പിന്റെ ഉത്തരവാദിത്തം നേരിട്ട് ഏറ്റെടുക്കാനുള്ള നടപടികളിലാണ് ഇപ്പോൾ പാർട്ടി. പ്രവർത്തകരെ കള്ളക്കേസിൽ കുരുക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി നേരിടുമെന്ന് പാർട്ടി വ്യക്തമാക്കുന്നു.