Headlines
Loading...
'കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയ 20 കോടിയുടെ തങ്കവിഗ്രഹം'; വ്യാജ പുരാവസ്തുതട്ടിപ്പ് കേസില്‍ ഏഴുപേർ അറസ്റ്റില്‍

'കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയ 20 കോടിയുടെ തങ്കവിഗ്രഹം'; വ്യാജ പുരാവസ്തുതട്ടിപ്പ് കേസില്‍ ഏഴുപേർ അറസ്റ്റില്‍

തൃശ്ശൂര്‍: തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ക വിഗ്രഹമാണെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഘം പിടിയില്‍. 20 കോടിക്ക് വിഗ്രഹം വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു സ്തീ ഉള്‍പ്പടെയുള്ള എഴംഗ സംഘത്തെ തൃശ്ശൂർ സിറ്റി ഷാഡോ പൊലീസും പാവറട്ടി പൊലീസും ചേർന്ന് പിടികൂടിയത്.

പാവറട്ടി പാടൂരിലെ ആഢംബര വീട് കേന്ദ്രീകരിച്ച് 20 കോടി മൂല്യമുള്ള വിഗ്രഹം വില്‍പ്പനയ്കുവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പാവറട്ടി പാടൂര്‍ സ്വദേശി അബ്ദുള്‍ മജീദ്, തിരുവനന്തപുരം തിരുമല സ്വദേശി ഗീതാറാണി, പത്തനംതിട്ട സ്വദേശി ഷാജി, ആലപ്പുഴ കറ്റാനം സ്വദേശി ഉണ്ണികൃഷ്ണന്‍, എളവള്ളി സ്വദേശി സുജിത് രാജ് , തൃശൂര്‍ പടിഞ്ഞാറേകോട്ട സ്വദേശി ജിജു , പുള്ള് സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.

പതിനഞ്ച് കോടി രൂപ വിലപറഞ്ഞ വിഗ്രഹം പത്തുകോടി രൂപയ്ക് വാങ്ങാനെന്ന വ്യാജേന ഇടനിലക്കാര്‍ മുഖാന്തരമാണ് പ്രതികളെ പൊലീസ് സമീപിച്ചത്.. തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം നൂറ്റാണ്ടുകള്‍ മുമ്പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും മോഷണം പോയതാണെന്നാണ് പ്രതികള്‍ പറഞ്ഞിരുന്നത്. വിഗ്രഹത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയില്‍ കേസുകള്‍ ഉണ്ടായിരുന്നെന്നും, രണ്ടര കോടി രൂപ കോടതിയില്‍ കെട്ടിവെച്ചതിനുശേഷം വിട്ടുകിട്ടിയ വിഗ്രഹമാണെന്നുമാണ് പ്രതികള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

ഇതിനായി റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറിയുടെ വ്യാജ സീല്‍ പതിപ്പിച്ച ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്, വിഗ്രഹത്തിന്‍റെ പഴക്കം നിര്‍ണ്ണയിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്,ബാധ്യത ഒഴിവാക്കിയുള്ള കോടതി ഉത്തരവ് എന്നിങ്ങനെ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു.വിഗ്രഹത്തിന്‍റെ പ്രധാന്യം വിവരിക്കാന്‍ പൂജാരിയെന്ന് പേരിലാണ് സംഘം മൂന്നാംപ്രതിയായ ഷാജിയെ സംഘം ഇടപാടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നത്.

 ബ്രഹ്മദത്തൻ നമ്പൂതിരി എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. പൊല‍ീസിനോടും ആദ്യം ഇതേ പേരാവർത്തിച്ച ഇയാള്‍ പിന്നീട് ചോദ്യം ചെയ്യലില്‍ ഷാജിയെന്നാണ് യഥാർത്ഥ പേരെന്ന് സമ്മതിച്ചു. മൂന്ന് ആഡംബര കാറുകളിലായിരുന്നു സംഘത്തിന്‍റെ സഞ്ചാരം. ഈ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനില്‍ പതിനെട്ട് ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്ന പരാതിയില്‍ കേസുണ്ട്. മറ്റൊരു പ്രതിയായ ഗീതാറാണിയക്കെതിരെയും കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്.