
national
ബെംഗ്ളൂരുവിൽ ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ വിദേശ യാത്ര നടത്തിയിട്ടില്ല; വകഭേദ വ്യാപനം രാജ്യത്ത് നടക്കുന്നുണ്ടെന്ന് ആശങ്ക
കർണാടകയിൽ വ്യാഴാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചത് 66 കാരനായ ദക്ഷിണാഫ്രിക്കൻ പൗരനും ബെംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 46 കാരനും. കഴിഞ്ഞ മാസമാണ് ദുബായ് വഴി ദക്ഷിണാഫ്രിക്കൻ പൗരൻ ബംഗ്ളൂരുവിലെത്തുന്നത്. അതേസമയം ഒമിക്രോൺ സ്ഥിരീകരിച്ച ഡോക്ടർ വിദേശ യാത്ര നടത്തിയിട്ടില്ല. ഇരുവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നവരാണ്. രണ്ടുപേർക്ക് ചെറിയ തോതിലുള്ള രോഗലക്ഷണമേ ഉള്ളൂ.
വിദേശ യാത്ര നടത്തിയിട്ടില്ലാത്ത ഡോക്ടർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യത്ത് ഒമിക്രോൺ വ്യാപനം നടന്നു കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഡോക്ടറുടെ യാത്രാ പശ്ചാത്തലം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും.
നവംബർ 20 നാണ് ദക്ഷിണാഫ്രിക്കൻ പൗരൻ ബെംഗളൂരുവിലെത്തുന്നത്. ബെഗ്ളൂരുവിൽ വെച്ച് നവംബർ 23 ന് കൊവിഡ് പരിശോധന നടത്തി നെഗറ്റീവാവുകയും നവംബർ 27 ന് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പോവുകയും ചെയ്തെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച ഇദ്ദേഹമായി പ്രൈമറി കോൺടാക്ട് വന്ന 24 പേർക്കും സെക്കന്ററി കോൺടാക്ട് വന്ന 240 പേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
നവംബർ 22 നാണ് ബെംഗ്ളൂരിവിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന് പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ വൈറസിന്റെ ജനിതക ഘടന പരിശോധിക്കാൻ അയക്കുകയും ഒമിക്രോൺ സ്ഥിരീകരിക്കുകയുമായിരുന്നു. ഡോക്ടറുമായി സമ്പർക്കം വന്ന 218 പേരിൽ 5 പേർക്ക് കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഡോക്ടറും ഈ അഞ്ചു പേരും കർണാടകയിലെ സർക്കാർ ആശുപത്രിയിൽ ഐസൊലേഷനിലാണ്. ആറു പേർക്കും ചെറിയ തോതിലുള്ള രോഗലക്ഷണം മാത്രമാണുള്ളത്.