Headlines
Loading...
ഡിപ്പോകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്; ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം

ഡിപ്പോകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്; ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം

കെഎസ്ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കി. വിവിധ ഡിപ്പോകളിലെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വരുത്തിയ ക്രമക്കേടിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.ക്രമക്കേടുകളെ തുടര്‍ന്ന് ഇന്ദുവിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടി.
കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണത്തിലെ ക്രമക്കേട് മൂലം 1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. 

ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കുകയും ഇന്ദുവില്‍നിന്ന് നഷ്ടം നികത്തണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകത ഉണ്ടെന്ന് കണ്ടെത്തിയിട്ടും കരാറുകാരന് ചീഫ് എഞ്ചിനീയര്‍ തുക അനുവദിച്ചു. ഉപയോഗശൂന്യമായ കെട്ടിടം നിര്‍മിച്ചതിലൂടെ 1.39 കോടി രൂപ സര്‍ക്കാരിനു നഷ്ടമുണ്ടായി. കരാറുകാരന് തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
തൊടുപുഴ ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണ കാലാവധി കൂടി നീട്ടിനല്‍കിയായിരുന്നു ക്രമക്കേട്. ആറുമാസത്തില്‍ നിന്ന് 11 മാസമായി ആയിരുന്നു നിര്‍മ്മാണ കാലാവധി കൂട്ടി നല്‍കിയത്. മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണത്തില്‍ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു. 

കണ്ണൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസ് മുറിയും നിര്‍മിച്ച കരാറുകാരനെ സഹായിക്കാനായി ഹൈക്കോടതി സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരേജും നിര്‍മിക്കാന്‍ കരാറുകാര്‍ക്ക് അനുകൂല നിലപാടെടുത്തു. പിഡബ്ല്യുഡി, കെഎസ്ആര്‍ടിസി കരാര്‍ ലൈസന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ എന്നിങ്ങനെ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ആര്‍ ഇന്ദുവിനെതിരെ ഉന്നയിക്കപ്പെട്ടത്.