kerala
സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുള്ള മകനും മരിച്ചു; ഭാര്യക്ക് ഗുരുതരം
കഴക്കൂട്ടം: സ്കൂട്ടർ ബസ്സിലിടിച്ച് അച്ഛനും അഞ്ചുവയസ്സുകാരനായ മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36), മകൻ ഋത്വിക് (5) ആണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യ സുജിതയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴക്കൂട്ടം ഇൻഫോസിസ് പാർക്കിന് സമീപം ഇവർ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
തൃശൂർ പാഴായി നെന്മകരി സ്വദേശിയാണ് രാജേഷ്. ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവാണ്.
കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ബൈപാസിൽ ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടു.