Headlines
Loading...
 ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ തമ്മിലടിയും; കപ്പല്‍ ചില്ലുകള്‍ തകര്‍ത്തു; അന്ന് കോര്‍ഡിലയില്‍ സംഭവിച്ചത്

ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ തമ്മിലടിയും; കപ്പല്‍ ചില്ലുകള്‍ തകര്‍ത്തു; അന്ന് കോര്‍ഡിലയില്‍ സംഭവിച്ചത്

മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ പിടികൂടിയ ആഡംബരക്കപ്പലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ലഹരിയിലാണ് യാത്രക്കാര്‍ രണ്ടുവിഭാഗമായി തിരിഞ്ഞ് തമ്മില്‍ അടിയുണ്ടാക്കിയതെന്ന് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഘര്‍ഷത്തില്‍ ചിലര്‍ കപ്പലിന്റെ ജനല്‍ ചില്ലുകളും മറ്റ് ഉപകരണങ്ങളും തല്ലി തകര്‍ത്തെന്നും എന്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പല്‍ മുംബൈയില്‍ എത്തിച്ച ശേഷവും എന്‍സിബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

അതേസമയം, കേസില്‍ പിടിയിലായ ശ്രേയസ് നായരെയും ആര്യനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എന്‍സിബി ഉദ്യോഗസ്ഥര്‍. ഇന്നലെ ഗുഡ്ഗാവില്‍ നിന്നാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തത്. ഉന്നതതലത്തില്‍ ബന്ധമുള്ള മയക്കുമരുന്ന് വിതരണക്കാരനാണ് ശ്രേയസ് എന്ന് അന്വേഷണസംഘം അറിയിച്ചു. സംഭവദിവസം കപ്പലില്‍ ഉണ്ടായിരുന്ന 25ഓളം പേര്‍ക്ക് ഇയാള്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഡാര്‍ക്ക്നെറ്റ് വഴിയാണ് ഇയാള്‍ ആവശ്യക്കാരെ കണ്ടെത്തുന്നത്. പണഇടപാടുകള്‍ ക്രിപ്റ്റോകറന്‍സിയിലൂടെയാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേസിലെ പ്രതികളായ ആര്യന്റെയും അര്‍ബാസിന്റെയും വാട്സ്ആപ്പ് ചാറ്റുകളിലൂടെയാണ് ശ്രേയസിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചത്. മുന്‍പ് മറ്റു പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് ശ്രേയസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസില്‍ ആര്യന്‍ ഖാനെ ഒക്ടോബര്‍ ഏഴു വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തുടര്‍അന്വേഷണത്തിന് ആര്യനെ കസ്റ്റഡിയില്‍ വിടേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. സംഭവസമയത്ത് ആര്യനില്‍ നിന്ന് ലഹരിവസ്തുകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഫോണില്‍ നിന്ന് നിന്ന് ലഭിച്ച തെളിവുകള്‍ കേസിന്റെ തുടര്‍അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ കോടതി അറിയിച്ചു. ആര്യന്‍ കഴിഞ്ഞ നാല് വര്‍ഷമായി ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്നാണ് ഇക്കാര്യവും വ്യക്തമായതെന്ന് അന്വേഷണസംഘം അറിയിച്ചു. യുകെ, ദുബായ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ വെച്ചും ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായത്. എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ആര്യന്‍, അര്‍ബാസ് മര്‍ച്ചന്റ് എന്നിവര്‍ക്ക് പുറമെ നടിയും മോഡലുമായ മുന്‍മുന്‍ ധമേച നുപുര്‍ സരിക, ഇസ്മീത് സിംഗ്, മൊഹാക് ജസ്വാള്‍, വിക്രാത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരാണ് ഇന്നലെ എന്‍സിബിയുടെ പിടിയിലായത്. കപ്പലില്‍ റേവ് പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തിലാണ് കപ്പലില്‍ കയറിയത്. കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയതോടെയാണ് പാര്‍ട്ടി ആരംഭിച്ചതും പിന്നാലെ റെയ്ഡ് നടന്നതും.