Headlines
Loading...
വിയ്യൂർ സെന്‍ട്രല്‍ ഫോണ്‍ വിളി വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തു

വിയ്യൂർ സെന്‍ട്രല്‍ ഫോണ്‍ വിളി വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തു

വിയ്യൂർ സെന്‍ട്രല്‍ ഫോണ്‍ വിളി വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊലക്കേസ് പ്രതികളുടെ ഫോണ്‍വിളിക്ക് സൂപ്രണ്ട് ഒത്താശ ചെയ്തെന്ന ഉത്തര മേഖല ജയില്‍ ഡിഐജിയുടെ റിപ്പോർട്ടിലാണ് നടപടി. റിപ്പോർട്ടില്‍ നേരത്തെ ജയില്‍ മേധാവി സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസില്‍ സൂപ്രണ്ട് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. 

ചീമേനി ജയിൽ സൂപ്രണ്ട് ആർ സാജനെയാണ് വിയ്യൂർ ജയിൽ സൂപ്രണ്ടായി പകരം നിയമിച്ചിരിക്കുന്നത്. ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ ചുമതലയിൽ നിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. രാജു എബ്രഹാമിനെ വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സൂപ്രണ്ട് എ ജി സുരേഷിനെതിരെ കര്‍ശന നടപടി വേണമെന്നായിരുന്നു ഉത്തര മേഖല ജയില്‍ ഡിഐജി എം കെ വിനോദ് കുമാർ ജയില്‍ മേധാവി ഷേക് ദര്‍വേഷ് സാഹേബിന് കെെമാറിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. 

ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടി പി കേസ് പ്രതി കൊടി സുനി എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ നടത്തിയിട്ടുണ്ടെന്നാണ് ഡിഐജി അന്വേഷണത്തില്‍ കണ്ടെത്തിയത്. കൊടി സുനിയും റഷീദും ജയിലില്‍ നിര്‍ബാധം ഫോണ്‍ ഉപയോഗിച്ചു. സൂപ്രണ്ടിന്റെ മുറിയില്‍ ഇരുന്നും ഇവര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. ഒരു വര്‍ഷത്തോളം സൂപ്രണ്ടിന്റെ ഓഫീസ് സഹായിയായിരുന്നു റഷീദ്. കൊടി സുനി ഉള്‍പ്പെടെയുള്ള ഒരു സംഘം തടവുകാരുടെ സ്വെെര്യ വിഹാരമാണ് ജയിലില്‍ നടന്നത്. പുറത്തുള്ളവരുമായി ഇവര്‍ തുടര്‍ച്ചയായി ബന്ധം പുലര്‍ത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 

കൊടും കുറവാളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ ഗുരുതരമായ അച്ചടക്ക ലംഘനവും സുരക്ഷാ പാളിച്ചയും ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി. സൂപ്രണ്ട് നാലുതവണ സസ്‌പെന്‍ഷന് വിധേയമായ കാര്യവും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ഇതിന്റെ ഉത്തരവുകളും ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴികളും അനുബന്ധമായി ചേര്‍ത്തിട്ടുമുണ്ട്. ആവശ്യമെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന ശുപാര്‍ശയോടെയുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. 

ഉത്തരവ്: