
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം 50 ദിവസം പിന്നിടുമ്പോള്‍ കര്‍ഷകരും കേന്ദ്രവുമായി ഇന്ന് ഒമ്പതാം വട്ട ചര്‍ച്ച നടക്കും. കഴിഞ്ഞ തവണ കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പിന്നാലെ എന്ത് കൂടിയാലോചന നടത്തിയിട്ടാണ് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന വിമര്‍ശനവുമായി സുപ്രീംകോടതിയും രംഗത്തെത്തിയിരുന്നു.
എന്നാല്‍ പ്രക്ഷോഭം കടുപ്പിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. ഇതിനിടെ കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലെത്തി. അതേസമയം ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഫലപ്രദമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും അവരുമായി ഒരു തുറന്ന ചര്‍ച്ച നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നരേന്ദ്ര സീംഗ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാര്‍ഷിക നിയമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള സുപ്രീംകോടതി നീക്കത്തെ സ്വാഗതം ചെയ്ത കര്‍ഷകര്‍ നിയമം പൂര്‍ണമായും എടുത്തുകളയുന്നതുവരെ സമരം തുടരുമെന്നും അറിയിച്ചു. താല്‍ക്കാലിക സ്റ്റേ, സമിതി രൂപീകരണം തുടങ്ങിയവ കൊണ്ട് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
കാര്‍ഷിക ബില്ലിനെതിരായ ഹര്‍ജി പരിഗണിക്കവെ കര്‍ഷക പ്രക്ഷോഭത്തില്‍ സുപീംകോടതി കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു. പല സംസ്ഥാനങ്ങളും നിയമങ്ങള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ കര്‍ഷകരുമായി എന്ത് ആശയവിനിമയമാണ് ഉണ്ടാവുന്നതെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചത്. എന്ത് തരത്തിലുള്ള ഒത്തുതീര്‍പ്പിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ പോകുന്നില്ല. പക്ഷെ പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു കോടതിയുടെ പ്രതികരണം.