
national
'കേന്ദ്രമന്ത്രിമാരുമായി വ്യോമസേന വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗ്'; വിമാനം ഇറക്കിയത് രാജസ്ഥാന്‍ ബാര്‍മറിലെ ദേശീയ പാതയില്‍
കേന്ദ്ര മന്ത്രിമാരുമായി വ്യോമസേനയുടെ യാത്രാ വിമാനം രാജസ്ഥാനിലെ ബാര്‍മറിലെ ദേശീയ പാതയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ എന്നിവരെ വഹിച്ചുകൊണ്ടുള്ള എസി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. സേനയുടെ മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു ഫീല്‍ഡ് ലാന്‍ഡിംഗെന്നും അത്യാവശ്യ സാഹചര്യങ്ങളില്‍ ദേശീയ പാതകള്‍ എയർ സ്ട്രിപ്പുകളാക്കി മാറ്റുന്നതിന്റെ പരീക്ഷണ ദൗത്യമാണ് ഇന്ന് നടന്നതെന്നും അധികൃതർ പറഞ്ഞു.
എല്ലാവര്‍ക്കും അനുമോദനം അറിയിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സാധാരണ കാറുകളും ട്രക്കുകളുമൊക്കെ കാണുന്ന വഴിയില്‍ ഇപ്പോള്‍ വിമാനങ്ങള്‍ കാണാമെന്നും കൂട്ടിച്ചേര്‍ത്തു. 1971-ല്‍ യുദ്ധം നടന്ന സ്ഥലമാണിത്. തൊട്ടടുത്താണ് അതിര്‍ത്തി. ഇന്ത്യയുടെ അഖണ്ഡതയെയും സമഗ്രതയെയും സംരക്ഷിക്കാന്‍ എപ്പോഴും സജ്ജമായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. യുദ്ധത്തിനു മാത്രമല്ല, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷാ ദൗത്യങ്ങള്‍ക്കും കൂടി വേണ്ടിയാണ് ഹെലിപാഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമായാലും വ്യോമസേന എപ്പോഴും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തര സാഹചര്യങ്ങളില്‍ റോഡുകള്‍ എയര്‍സ്ട്രിപ്പുകളാക്കി മാറ്റുന്നതിനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് രാജസ്ഥാനിലെ ദേശീയ പാതയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങള്‍ റോഡില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെയും പറക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാണ്. ആഗ്ര-ലക്നൗ എക്സ്പ്രസ് പാത ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 12 ഹൈവേകള്‍ അടിയന്തര എയര്‍ സ്ട്രിപ്പുകളാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.