Headlines
Loading...
വ്യാപക രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയില്ല; നിപ ഇനിയും വരാന്‍ സാധ്യത

വ്യാപക രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയില്ല; നിപ ഇനിയും വരാന്‍ സാധ്യത

സംസ്ഥാനത്തെ എല്ലാ ആശുപത്രികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന സാഹചര്യത്തിൽ നിപ വ്യാപകമായി പടരില്ലെന്ന് എപ്പിഡെമിയോളജിസ്റ്റും മഞ്ചേരി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ അസോ. പ്രൊഫസറുമായ ഡോ.എ.അൽത്താഫ്. ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും മാസ്ക് ധരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധിക്കാൻ എന്തെല്ലാം മാർഗങ്ങളാണോ സ്വീകരിക്കുന്നത് അത് തന്നെയാണ് നിപക്കും പ്രതിരോധമാർഗം. നമ്മൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെങ്കിൽ നിപ പകരില്ല. അത് നൂറ് ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേരളം വീണ്ടുമൊരു നിപ ഭീതിയുടെ നിഴലിൽ നിൽക്കെ ഡോ.എ.അൽത്താഫ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

കേരളത്തിൽ ഒരാളിൽ നിപ സ്ഥിരീകരിച്ചുവെങ്കിലും മറ്റെല്ലാവരുടെയും പരിശോധനാഫലവും നെഗറ്റീവായി. ഈ സാഹചര്യത്തിലും എത്രത്തോളം ഗൗരവതരമാണ്​ കാര്യങ്ങൾ?

നിപയുടെ കാര്യത്തിൽ 1998 മുതൽ ഇന്നുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ ആകെ 26 ഔട്ട്ബ്രേക്കുകളാണ് ഉണ്ടായിട്ടുള്ളത്. മലേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, ഇന്ത്യയിൽ ബംഗാളിലും കേരളത്തിലും. സാധാരണ ഒന്നോ രണ്ടോ കേസുകളായിരിക്കും. മലേഷ്യയിലെ ആദ്യത്തെ ഔട്ട് ബ്രേക്ക് ഒഴിച്ച് മറ്റുള്ളതെല്ലാം വളരെ കുറച്ച് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അതിൽ തന്നെ ആദ്യത്തെ കേസിൽ (Index case ) നിന്ന് ഒന്നോ രണ്ടോ കേസുകളാകും ഉണ്ടായിട്ടുണ്ടാകുക. ചിലപ്പോൾ ഒന്നോ രണ്ടോ, അല്ലെങ്കിൽ എട്ടോ പത്തോ പതിനാലോ കേസുകൾ. എന്നാൽ ബംഗാളിലെ സിലിഗുരിയിൽ 66 കേസും ബംഗ്ലാദേശിൽ 30 കേസും ഉണ്ടായ സംഭവങ്ങളുണ്ട്. കേരളത്തിന്റെ കാര്യത്തിൽ ആദ്യത്തെ ഔട്ട്ബ്രേക്കിൽ 23 കേസുകൾ ഉണ്ടായി. സ്ഥീരീകരിച്ച 18 കേസും സാധ്യത കണക്കാക്കുന്ന അഞ്ച് കേസും. അതിൽ 21 പേരും മരിച്ചു. രണ്ട് പേര് രോഗമുക്തരായി. ആദ്യത്തെ ഔട്ട്ബ്രേക്കിലെ 23 കേസുകളിൽ ഒരെണ്ണം മാത്രമാണ് പ്രകൃതിയിൽനിന്ന് ഉണ്ടായിട്ടിള്ളത്. ബാക്കിയുള്ള 22 കേസുകളും മറ്റ് രോഗബാധിതരിൽ നിന്ന് പകർന്നതാണ്. ആദ്യത്തെ കേസിൽ നിന്ന് 19 കേസ് ഉണ്ടായി. അതിൽ നിന്ന് നിന്ന് മൂന്ന് പേരിലേക്ക് പകർന്നു.

പല രോഗങ്ങളും രോഗം ബാധിച്ച് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ശേഷമാണ് പകരുക. ചില രോഗങ്ങൾ രോഗലക്ഷണം വരുന്നതിന് മുമ്പ് തന്നെ പകർന്നുതുടങ്ങും. ഉദാഹരണത്തിന് ചിക്കൻപോക്സ്. ശരീരത്തിൽ കുരുക്കൾ വരുന്നതിന് മുമ്പ് തന്നെ അത് ചെറുതായി മറ്റുള്ളവരിലേക്ക് പകർന്നുതുടങ്ങും. കോവിഡിന്റെ കാര്യത്തിലും അങ്ങനെ ഒരു പ്രശ്നമുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാക്കാതെ തന്നെ അത് പകരും. എന്നാൽ, രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതിന് മുമ്പ് നിപ പകരില്ല. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ഘട്ടത്തിലും അത് പകരില്ല. നിപ ബാധിച്ച ഒരു രോഗി മരണപ്പെടാൻ പോകുന്നതിന്റെ തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് രോഗപ്പകർച്ച ഉണ്ടായിട്ടുള്ളത്. നേരത്തെയുള്ള ഔട്ട് ബ്രേക്കുകളിലെല്ലാം ഒരു മനുഷ്യനിൽനിന്ന് മറ്റൊരു മനുഷ്യനിലേക്ക് രോഗം പകർന്നതെല്ലാം രോഗി ഗുരുതരാവസ്ഥയിലാകുന്ന സമയത്ത് മാത്രമാണ്. അങ്ങനെയുള്ള സമയങ്ങളിലെല്ലാം ആദ്യത്തെ ഇൻഡക് കേസ് മരണപ്പെട്ടിട്ടുണ്ടകും. ഗുരുതരാവസ്ഥയിലാകുന്ന സമയത്ത് രോഗി, ഒരിക്കലും ആരോഗ്യമുള്ള വ്യക്തിയെപ്പോലെ സമൂഹത്തിൽ ഇടപെടാറില്ല. അയാൾ സിനിമാ തീയേറ്ററിൽ പോകുകയോ ബസ് സ്റ്റോപ്പിൽ പോയി നിൽക്കുകയോ ട്രെയിനിൽ യാത്ര ചെയ്യുകയോ ഒന്നുമില്ല. അയാൾ ആ സമയത്ത് ആശുപത്രിയിലായിരിക്കും. ചിലപ്പോൾ ഐസിയുവിൽ അല്ലെങ്കിൽ വാർഡിൽ.

നിലവിലെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന സാഹചര്യത്തിൽ എല്ലാ ആശുപത്രികളിലും ഇൻഫെക്ഷൻ കൺട്രോൾ മെക്കാനിസം കൃത്യമായി പാലിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരെല്ലാം കൃത്യമായി മാസ്ക് ധരിക്കുന്നുണ്ട്. അതിനൊപ്പം പൊതുജനങ്ങൾ പോലും മാസ്ക് ധരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധിക്കാൻ എന്തെല്ലാം മാർഗങ്ങളാണോ സ്വീകരിക്കുന്നത് അത് തന്നെയാണ് നിപക്കും പ്രതിരോധ മാർഗം. നമ്മൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെങ്കിൽ നിപ പകരില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. മറ്റൊന്ന് സാധാരണഗതിയിൽ നിപ പകരുന്ന സാഹചര്യം അത് നേരത്തെ തിരിച്ചറിയാൻ പറ്റാത്തത് കൊണ്ടുകൂടിയാണ്. കൊച്ചിയിൽ 2019ലുണ്ടായ ഔട്ട്ബ്രേക്ക് തുടക്കത്തിൽ തന്നെ കണ്ടെത്തി. രോഗി രക്ഷപ്പെടുകയും ചെയ്തു. മറ്റാർക്കും പകർന്നതുമില്ല. ഇത്തവണത്തെ ഔട്ട് ബ്രേക്കിൽ ദൗർഭാഗ്യകരമായി രോഗി മരണപ്പെട്ടുവെങ്കിലും മൂന്നുനാല് ആശുപത്രികൾ മാറേണ്ടി വന്നുവെങ്കിലും രോഗം കണ്ടെത്താൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ രോഗപ്പകർച്ചയുണ്ടാകാനുള്ള സാധ്യതയില്ല.

ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത്കൊണ്ടാണോ നമുക്ക് നിപയെ വരുതിയിലാക്കാൻ സാധിക്കുന്നത്?

പ്രഥമിക ഘട്ടത്തിൽ തിരിച്ചറിയുക എന്നത് പ്രധാന കാര്യമാണ്. അതുപോലെ തന്നെ തുല്യപ്രാധാന്യമുള്ളതാണ് ഇൻഫെക്ഷൻ കൺട്രോൾ. നിപ പകരുന്നുവെങ്കിൽ അത് ആശുപത്രികൾക്കുള്ളിൽ മാത്രമേ ഉണ്ടാകുകയുള്ളൂ. അല്ലാതെ ഒരിക്കലും കമ്യൂണിറ്റി സ്പെഡ് ഉണ്ടാകുകയില്ല. ആശുപത്രികളെല്ലാം ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ ഒരു കാരണവശാലും അവിടെ വ്യാപനം ഉണ്ടാകില്ല. അത് കോവിഡ് ഇല്ലെങ്കിൽ പോലും. അതിന് ഉദാഹരണമാണ് 2018 ലെ ഔട്ട് ബ്രേക്ക്. അന്ന് 22 കേസുകൾ സ്പ്രെഡ് ചെയ്തിരിക്കുന്നത് ഗവൺമെന്റ് ആശുപത്രികളിലാണ്. അഞ്ചോളം സ്വകാര്യ ആശുപത്രികൾ ചികിത്സ നൽകിയെങ്കിലും അവിടെ ഒരാൾക്കും പകർന്നില്ല. അതിന് കാരണം അന്ന് സർക്കാർ ആശുപത്രികളിൽ ഇൻഫെക്ഷൻ കൺട്രോൾ പ്രാക്റ്റീസ് ഇല്ലായിരുന്നു. അത് കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ രോഗം പകരില്ല.

ഇനിയുള്ള കാലത്തും നിപ വന്നേക്കാം. ഓരോ നിപ കേസും ഓരോ ഔട്ട്ബ്രേക്കും ഓരോ ഇൻഡക്സ് കേസും പ്രകൃതിയിൽനിന്ന് നേരിട്ട്, ഒന്നുകിൽ വവ്വാലിൽ നിന്നോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ജന്തുക്കളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ പഴവർഗങ്ങളിൽനിന്നോ വേറെ ഏതെങ്കിലും മാർഗത്തിലോ ആണ് പകരുന്നത്. അത് ആവർത്തിച്ച് സംഭവിച്ചേക്കാം. കോവിഡുമായി താരതമ്യപ്പെടുത്തിയാൽ, കോവിഡിന്റെ 20 കോടി കേസുകൾ ഉണ്ടായത് ഒരൊറ്റ ഇൻഡെക്​സ് കേസിൽ നിന്നാണ്. വുഹാനിലെ ഒരു രോഗിയിൽ നിന്നാണ് ലോകത്താകമാനം രോഗം പകർന്നത്. ആദ്യത്തെ ഒരു രോഗിക്ക് മാത്രമാണ് പ്രകൃതിയിൽ നിന്ന് രോഗം കിട്ടിയത്. അതേസമയം നിപയുടെ കാര്യത്തിൽ ഓരോ ഔട്ട് ബ്രേക്കും ഓരോ പ്രാവശ്യവും പ്രകൃതിയിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നു. അത് ആവർത്തിച്ച് വന്നുകൊണ്ടിരിക്കുന്നു.