
വ്യാപക രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയില്ല; നിപ ഇനിയും വരാന്‍ സാധ്യത
സംസ്ഥാനത്തെ എല്ലാ ആശുപത്രികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്ന സാഹചര്യത്തിൽ നിപ വ്യാപകമായി പടരില്ലെന്ന് എപ്പിഡെമിയോളജിസ്റ്റും മഞ്ചേരി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ അസോ. പ്രൊഫസറുമായ ഡോ.എ.അൽത്താഫ്. ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും മാസ്ക് ധരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധിക്കാൻ എന്തെല്ലാം മാർഗങ്ങളാണോ സ്വീകരിക്കുന്നത് അത് തന്നെയാണ് നിപക്കും പ്രതിരോധമാർഗം. നമ്മൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെങ്കിൽ നിപ പകരില്ല. അത് നൂറ് ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേരളം വീണ്ടുമൊരു നിപ ഭീതിയുടെ നിഴലിൽ നിൽക്കെ ഡോ.എ.അൽത്താഫ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കേരളത്തിൽ ഒരാളിൽ നിപ സ്ഥിരീകരിച്ചുവെങ്കിലും മറ്റെല്ലാവരുടെയും പരിശോധനാഫലവും നെഗറ്റീവായി. ഈ സാഹചര്യത്തിലും എത്രത്തോളം ഗൗരവതരമാണ് കാര്യങ്ങൾ?
പല രോഗങ്ങളും രോഗം ബാധിച്ച് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ശേഷമാണ് പകരുക. ചില രോഗങ്ങൾ രോഗലക്ഷണം വരുന്നതിന് മുമ്പ് തന്നെ പകർന്നുതുടങ്ങും. ഉദാഹരണത്തിന് ചിക്കൻപോക്സ്. ശരീരത്തിൽ കുരുക്കൾ വരുന്നതിന് മുമ്പ് തന്നെ അത് ചെറുതായി മറ്റുള്ളവരിലേക്ക് പകർന്നുതുടങ്ങും. കോവിഡിന്റെ കാര്യത്തിലും അങ്ങനെ ഒരു പ്രശ്നമുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാക്കാതെ തന്നെ അത് പകരും. എന്നാൽ, രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതിന് മുമ്പ് നിപ പകരില്ല. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ഘട്ടത്തിലും അത് പകരില്ല. നിപ ബാധിച്ച ഒരു രോഗി മരണപ്പെടാൻ പോകുന്നതിന്റെ തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് രോഗപ്പകർച്ച ഉണ്ടായിട്ടുള്ളത്. നേരത്തെയുള്ള ഔട്ട് ബ്രേക്കുകളിലെല്ലാം ഒരു മനുഷ്യനിൽനിന്ന് മറ്റൊരു മനുഷ്യനിലേക്ക് രോഗം പകർന്നതെല്ലാം രോഗി ഗുരുതരാവസ്ഥയിലാകുന്ന സമയത്ത് മാത്രമാണ്. അങ്ങനെയുള്ള സമയങ്ങളിലെല്ലാം ആദ്യത്തെ ഇൻഡക് കേസ് മരണപ്പെട്ടിട്ടുണ്ടകും. ഗുരുതരാവസ്ഥയിലാകുന്ന സമയത്ത് രോഗി, ഒരിക്കലും ആരോഗ്യമുള്ള വ്യക്തിയെപ്പോലെ സമൂഹത്തിൽ ഇടപെടാറില്ല. അയാൾ സിനിമാ തീയേറ്ററിൽ പോകുകയോ ബസ് സ്റ്റോപ്പിൽ പോയി നിൽക്കുകയോ ട്രെയിനിൽ യാത്ര ചെയ്യുകയോ ഒന്നുമില്ല. അയാൾ ആ സമയത്ത് ആശുപത്രിയിലായിരിക്കും. ചിലപ്പോൾ ഐസിയുവിൽ അല്ലെങ്കിൽ വാർഡിൽ.
ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത്കൊണ്ടാണോ നമുക്ക് നിപയെ വരുതിയിലാക്കാൻ സാധിക്കുന്നത്?
പ്രഥമിക ഘട്ടത്തിൽ തിരിച്ചറിയുക എന്നത് പ്രധാന കാര്യമാണ്. അതുപോലെ തന്നെ തുല്യപ്രാധാന്യമുള്ളതാണ് ഇൻഫെക്ഷൻ കൺട്രോൾ. നിപ പകരുന്നുവെങ്കിൽ അത് ആശുപത്രികൾക്കുള്ളിൽ മാത്രമേ ഉണ്ടാകുകയുള്ളൂ. അല്ലാതെ ഒരിക്കലും കമ്യൂണിറ്റി സ്പെഡ് ഉണ്ടാകുകയില്ല. ആശുപത്രികളെല്ലാം ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ ഒരു കാരണവശാലും അവിടെ വ്യാപനം ഉണ്ടാകില്ല. അത് കോവിഡ് ഇല്ലെങ്കിൽ പോലും. അതിന് ഉദാഹരണമാണ് 2018 ലെ ഔട്ട് ബ്രേക്ക്. അന്ന് 22 കേസുകൾ സ്പ്രെഡ് ചെയ്തിരിക്കുന്നത് ഗവൺമെന്റ് ആശുപത്രികളിലാണ്. അഞ്ചോളം സ്വകാര്യ ആശുപത്രികൾ ചികിത്സ നൽകിയെങ്കിലും അവിടെ ഒരാൾക്കും പകർന്നില്ല. അതിന് കാരണം അന്ന് സർക്കാർ ആശുപത്രികളിൽ ഇൻഫെക്ഷൻ കൺട്രോൾ പ്രാക്റ്റീസ് ഇല്ലായിരുന്നു. അത് കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ രോഗം പകരില്ല.