ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂറിന് ആശ്വാസം. തരൂരിനെ കുറ്റവിമുക്തനാക്കി ഡൽഹി റോസ് അവന്യു കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് കോടതിയിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്.
കുറ്റംചുമത്താനുള്ള തെളിവുകൾ ശശി തരൂരിനെതിരെയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനായത്. സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നായിരുന്നു തരൂരിന്‍റെ പ്രധാനവാദം. ആത്മഹത്യയാണെന്ന് പോലും തെളിയിക്കാൻ കഴിയാത്ത കേസിൽ തനിക്കെതിരെ എങ്ങനെ കുറ്റം ചുമത്തുമെന്നും തരൂർ ചോദിച്ചിരുന്നു. സുനന്ദ പുഷ്കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും മരണം സ്വാഭാവികമാണെന്നുമായിരുന്നു തരൂരിന്‍റെ പ്രധാനവാദം.